രാവിലെ നടക്കാനിറങ്ങിയതാണ് . വെയിലിനു നല്ല തെളിച്ചം. സുഖമുള്ള കാറ്റ്.
വഴിയില്‍ തിരക്കായി വരുന്നു. ‘എങ്ങോട്ടാ സുരേട്ടാ?’ ബൈക്ക് നിറുത്തി ഹെല്‍മറ്റുയര്‍ത്തി രാജേഷ് ചിരിച്ചു. രോഹിണിയുടെ കോളേജ് മേറ്റ് ആണ്.
‘ഓ വെറുതെ.. നടക്കാനിറങ്ങിയതാ’ ബൈക്ക് വിട്ടുപോയി. കുശലാന്വേഷണങ്ങളുടെ നിരര്‍ത്ഥകത ഓര്‍ത്തപ്പോള്‍ അയാള്‍ക്ക് ചിരി വന്നു.
രാജേഷിന്റെ അമ്മയ്ക്ക് സുഖമില്ല എന്ന് കഴിഞ്ഞ ദിവസം രോഹിണി പറഞ്ഞിരുന്നു. ചോദിക്കാന്‍ വിട്ടുപോയി. സാരമില്ല നാളെയും കാണാമല്ലോ.
എതിരെ സ്കൂള്‍കുട്ടികള്‍ നടന്നു വരുന്നു. പെണ്‍കുട്ടികളാണ്. എന്തോ പറഞ്ഞ് അവര്‍ ചിരിക്കുന്നുണ്ട്.
‘സുരാ..ഇന്നാള് പറഞ്ഞ കാര്യമെന്തായി?’ ആരാണത് ? ദേവകിടീച്ചര്‍. ഒരു ലോണിന്റെ കാര്യം പറഞ്ഞിരുന്നു. അന്വേഷിച്ചില്ല. ശരിയാക്കിക്കൊടുക്കണം.
‘ശരിയാക്കാം ടീച്ചറേ...’ അവരെന്തോ പറയാന്‍ ശ്രമിക്കുന്നുണ്ട്. അത്യാവശ്യമായിരിക്കും. എല്ലാവര്‍ക്കും അത്യാവശ്യങ്ങള്‍ മാത്രമല്ലേയുള്ളൂ.
ചന്ത ദിവസമാണെന്ന് തോന്നുന്നു. എതിരെ നല്ല തിരക്ക്.
ഇടത്തോട്ടു തിരിഞ്ഞാല്‍ പച്ചപ്പുണ്ട്. ഇടവഴിയാണ്. ആ വഴിക്കിറങ്ങാം.
തെങ്ങിന്‍ തലപ്പില്‍ ഒരു കശപിശ. കാക്കകള്‍ കൊത്തുകൂടുന്നു.
കുറേ ദൂരം നടന്നു. വീട്ടില്‍ നിന്നറങ്ങിയപ്പോള്‍ കൈലി മാറ്റി മുണ്ടുടുക്കേണ്ടതായിരുന്നു. സാരമില്ല. നടക്കാനിറങ്ങിയതല്ലേ.
ഇതുവഴി ഇതുവരെ വന്നിട്ടില്ലല്ലോ. ജോലിത്തിരക്കിനിടയില്‍ എവിടെയാണ് നേരം. അയലത്തുവന്ന പുതിയ താമസക്കാരെപ്പോലും പരിചയപ്പെട്ടിട്ടില്ല.
റോഡില്‍ വെള്ള മണല്‍ ഏറിവരുന്നു. കടല്‍ ഇത്ര അടുത്തായിരുന്നോ? കുറുക്കുവഴി എന്തെങ്കിലുമായിരിക്കും. രാവിലെ ഈ നേരത്ത് കടല്‍ എങ്ങനെയിരിക്കും? അറിയില്ല. വൈകുന്നേരങ്ങളിലല്ലാതെ കടല്‍ കണ്ടിട്ടില്ല.
കാണാം. കുറച്ചു നേരം ഇവിടെ ഒക്കെകറങ്ങാം. ശ്യാമളയെ വിളിച്ചു പറയാം വൈകുമെന്ന്. നാശം പിടിക്കാന്‍ ഫോണ്‍ കയ്യിലില്ല. സാരമില്ല. അത്യാവശ്യമൊന്നുമില്ല. കാണാതെ അല്പം വിഷമിച്ചേക്കും.
വഴിയരികിലെങ്ങും ആള്‍പാര്‍പ്പില്ലെന്ന് തോന്നുന്നു. മരങ്ങളും കുറഞ്ഞു വരുന്നു. മണലിന്റെ വെളുപ്പ് ചുറ്റുപാടും കാണാം.
ഇവിടെയിങ്ങനെ ഒരു ഫാകറ്ററി ഉണ്ടായിരുന്നോ ഇതു വരെ കേട്ടിരുന്നില്ല. വര്‍ഷങ്ങളായിട്ട് പ്രവര്‍ത്തനമില്ലെന്ന് തോന്നുന്നു. പൊളിഞ്ഞുതുടങ്ങിയിട്ടുണ്ട്. പരിസരമൊക്കെ അലങ്കോലമായിക്കിടക്കുന്നു.
ഗേറ്റ് പൂട്ടിയിട്ടില്ല. അകത്തുകയറി നോക്കാം. പുകക്കുഴല് പോലെ പിന്നില്‍ കാണുന്ന റ്റവര്‍ എന്തായിരിക്കും. അടുത്തെത്തുംതോറും അത് വലുതാവുന്നുണ്ട്.
ഇവിടെ ഗാര്‍ഡുകള്‍ ആരുമില്ലേ. ഇല്ലെന്ന് തോന്നുന്നു. പരിസരത്തൊന്നും ആരെയും കാണാനില്ല.
റ്റവറിലേക്ക് കയറാന്‍ ഒരു വാതിലുണ്ട്. ഇരുമ്പുപാളികള്‍ അവിടവിടെ തുരുമ്പിച്ചിരിക്കുന്നു. വാതില്പിടിയില്‍ വെറുതെ ഒന്നു തിരിച്ചപ്പോള്‍ അത് തുറന്നുവരുന്നു.
ഉള്ളില്‍ ഇരുട്ട് മാത്രം. അല്ല. മുകളിലേക്ക് കയറാന്‍ പടികളുണ്ട്. കയറി നോക്കാം. ഉയരെ നിന്ന് കടല്‍ കാണാന്‍ നല്ല രസമുണ്ടാവും. ആകാശമിങ്ങനെ വളഞ്ഞ് കടും നീലയിലേക്ക് ലയിച്ചുപോകുന്നത് കാണാന്‍ എന്തുരസമാണ്.
കതകു തുറന്നിടണ്ട. ഗാറ്ഡുകളാരെങ്കിലും തിരികെവന്നാല്‍ അകത്ത് ആളുകയറിയത് എളുപ്പത്തില്‍ അറിയും.
തുറന്നതുപോലെ എളുപ്പത്തില്‍ അതടഞ്ഞു.
വളഞ്ഞു ചുറ്റിപ്പോകുന്ന പടികള്‍. മുപ്പത്തഞ്ചുവരെ എണ്ണി. ഇനി എണ്ണുന്നില്ല. കതക് അടയ്ക്കേണ്ടിയിരുന്നോ? തിരികെയിറങ്ങി തുറന്നിട്ടിട്ട് വീണ്ടും കയറിയാലോ?
സാരമില്ല. ഇത്രയും കയറിയില്ലേ. തിരികെയിറങ്ങാന്‍ വയ്യ. ആരെങ്കിലും ചോദിച്ചാല്‍ അറിയാതെ അടഞ്ഞെന്ന് പറയാം.
എത്ര പടി ആയിട്ടുണ്ടാവും? കിതയ്ക്കുന്നുണ്ട്. മുകളിലെവിടെയോ വെളിച്ചം കാണാം. തുറന്ന ഗോപുരം തന്നെയാണ്. എത്ര കയറണമോ ആവോ.
ഇത്രയിടം കയറിയിട്ട് ഇനിയും തിരികെയിറങ്ങിയാല്‍ മോശമല്ലേ. ശ്യാമളയോട് പറഞ്ഞാല്‍ അവള്‍ പോലും കളിയാക്കും. അല്പം നിന്നിട്ട് കയറാം.
ഏറെ നേരം നില്‍ക്കാനും വയ്യ. കെട്ടിക്കിടക്കുന്ന വായുവല്ലേ. വല്ലാത്ത ഭാരം. മുകളിലെത്തിയിട്ട് നല്ല ശുദ്ധമായ കാറ്റുകൊണ്ട് കുറേ നേരം ഇരിക്കാം.
ഫോണെടുക്കാഞ്ഞത് മണ്ടത്തരമായി. സാരമില്ല.
നൂറുപടികൂടിയേ കാണൂ. അത്രയ്ക്കൊക്കെ കയറാനുള്ള ആരോഗ്യമുണ്ടെന്നേ. അല്പമൊന്നു കിതക്കുന്നതും വിയര്‍ക്കുന്നതും ശരീരത്തിനു നല്ലതാണ്.
എത്തിയെന്ന് തോന്നുന്നു. പടികള്‍ നന്നേയിടുങ്ങിത്തുടങ്ങിയിരിക്കുന്നു. ഇരുമ്പഴികള്‍ക്കും ഇഷ്ടികക്കെട്ടിനുമിടയ്ക്ക് ഞെരുങ്ങിക്കയറാനേ പറ്റൂ.
ഈശ്വരാ... പടികള്‍ തീരുകയാണല്ലോ. വെളിച്ചം ഇപ്പോഴും തലയ്ക്കുമുകളില്‍ തന്നെയാണ്. നന്നായി കാണാം. അവിടെ ഗോപുരത്തിനു ചുറ്റും ബാല്‍ക്കണി കെട്ടിയിട്ടുണ്ട്. ഒരു മൂലയില്‍ നിന്ന് ബാല്‍ക്കണിയിലേക്ക് തുറക്കുന്ന ഒരു തട്ടുമുണ്ട്.
ഓ..കയറേണിയുണ്ട്. വീതികുറവായതുകൊണ്ട് പടികെട്ടാന്‍ വയ്യാത്തതാണ്. അതാണ് കാര്യം. പഴയ കയറാണ്. എങ്കിലും ദ്രവിച്ചിട്ടില്ല. പിടിച്ചുനോക്കി. ബലമുണ്ട്. ഒരു കാല്‍ വച്ച് പതുക്കെ നോക്കാം. ഏണി ഒന്നുലഞ്ഞു. ചുമ്മാ പേടിച്ചതാണ്.
ബലമായിപ്പിടിച്ച് രണ്ടുകാലും ഏണിയില് വച്ചു. ഒരു കുഴപ്പവുമില്ല. ആകെ രണ്ടോ മൂന്നോ മീറ്റര്‍:
ഹൊ ഇത്രയും കാര്യമേയുള്ളൂ. ഹ! വെയിലിനെന്തു തെളിച്ചമാണ്. നല്ല കാറ്റുണ്ട്. ബാല്‍ക്കണിയിലേക്കിറങ്ങി. കടല്‍ ആ വശത്തല്ല. ദൂരേയ്ക്ക് പോകുംതോറും കട്ടികൂടിവരുന്ന പച്ച.
കടല്‍ മറുവശത്താവും. ഇല്ല. കടല്‍ കാണാനില്ല. മറുവശത്ത് മരുഭൂമിപോലെ വെള്ള മണലിന്റെ തെളിച്ചം മാത്രം. കടല്‍ ദൂരെയായിരിക്കും. വെയില്‍ തെളിഞ്ഞുകിടക്കുന്ന ഈ മണലിനപ്പുറം ഉറപ്പായും കടലുണ്ട്. മണല്പരപ്പ് വളഞ്ഞുകിടക്കുന്നതു കൊണ്ട് കാണാത്തതാണ്. സാരമില്ല.
അധിക നേരം ഇരിക്കേണ്ട. കടലില്ലെങ്കില്‍ എന്താണ് കണ്ടിരിക്കാന്‍. മറുവശത്താണെങ്കില്‍ മരങ്ങളും തീപ്പെട്ടികള്‍ പോലെയുള്ള വീടുകളുമല്ലാതെ ഒന്നും കാണാനില്ല. വെയിലിനു മറഞ്ഞുനിന്നാല്‍ കാറ്റിനു കുളിരുതോന്നും.
ഇറങ്ങാം.
ആഹ! കയറേണിയുടെ മുകളറ്റം രണ്ടിടത്തും ദ്രവിച്ച് പൊട്ടിയിരിക്കുന്നു. ഒരു കാലെങ്കിലും വച്ചാല്‍ പൊട്ടിത്താഴെപ്പോകുമെന്ന് ഉറപ്പ്. നേരത്തേ പൊട്ടാത്തതു ഭാഗ്യം.
കയറെങ്ങാനും പൊട്ടിയാല്‍ പതിനായിരം പടികള്‍ക്കിടയിലൂടെ താഴെപ്പോയി വീഴും. ആരെങ്കിലും വന്നേ പറ്റൂ
കൂയ്... ശബ്ദം ഇരുപതിരട്ടിയായി തിരികെ വരുന്നു. കേള്‍ക്കാന്‍ നല്ല രസം. സ്വന്തം ശബ്ദം ശരിക്കൊന്നു കേള്‍ക്കണമെങ്കില്‍ ഇങ്ങനെ ഒരിടത്തെത്തണം.
താഴെ ആരുമുണ്ടെന്ന് തോന്നുന്നില്ല. ചുറ്റും ആരെയും കാണാനുമില്ല.
ആരെങ്കിലും വരും. വരാതിരിക്കുമോ? ഗാര്‍ഡുകള്‍ വരുമായിരിക്കും. അല്ലെങ്കില്‍ ശ്യാമള അന്വേഷിച്ചുവരില്ലേ? ഇങ്ങോട്ടു തിരിയുന്നത് ദേവകിടീച്ചര്‍ കണ്ടതാണ്. ഉറപ്പായിട്ടും ആരെങ്കിലും വരും.
കണ്ടുപിടിക്കാന്‍ വൈകുമോ? നാളെ ഓഫീസില്‍ പോകാനുള്ളതാണ്. കുറച്ചു ജോലി തീര്‍ക്കാനുണ്ട്.
ഓ എല്ലാം ശരിയാവും. വെയിലിനു നല്ല തെളിച്ചം. വെയിലിനെതിരേ മതിലുചാരിയിരിക്കുമ്പോള്‍ കാറ്റിനു നല്ല കുളിര്. ഇവിടെയിരിക്കാം.
Saturday, 12 September 2009
തണുപ്പ്
Posted by ഗുപ്തന്‍ at 14:17 26 comments Links to this post
Labels: കഥ
Thursday, 3 September 2009
പറയാനാകാത്തത്
മരിച്ചുകിടക്കുന്നഎന്റെ അരികത്തിരിക്കുമ്പോള്‍എന്തു സംഗീതമാണോ നിന്റെ വിരലുകളില്‍ നിന്ന് സ്വതന്ത്രമാവാന്‍ ആഗ്രഹിക്കുന്നത്, ഏത് സംഗീതമാണ് നിന്റെ ചുണ്ടുകളില്‍ നിന്ന് പുറത്തുവരാന്‍ വെമ്പുന്നത്, പ്രിയമുള്ളവളേ അതാണ് അതുമാത്രമാണ് നീ.
സ്നേഹിക്കുവാനല്ലെങ്കില്‍ സ്വാതന്ത്ര്യമെന്തിനെന്ന് പലതവണ പാടിയിട്ടും പാടുവാനല്ലെങ്കില്‍ സ്നേഹിക്കുന്നതെന്തിനെന്ന് നാമെന്തേ സ്വയം ചോദിച്ചില്ല ?
എന്റെ മരണത്തെക്കുറിച്ച് നീ പാടുമ്പോഴാണ് എനിക്ക് ഉത്ഥാനവും നിത്യജീവനുമെന്ന് ഏത് മഗ്ദലേനയാണ് നമ്മെ പഠിപ്പിക്കുക?
എന്റെ സ്നേഹമേ, എന്റെ പ്രണയമേ, എന്റെ സംഗീതമേ, വാക്കുകളുടെ ഈ ജഡജീവിതത്തില്‍ നിന്ന് ഏത് വചനമാണ് നമ്മെ സ്വതന്ത്രരാക്കുക?
Posted by ഗുപ്തന്‍ at 13:45 15 comments Links to this post
Wednesday, 2 September 2009
ശില്പി
ഒരിടത്തൊരിടത്ത് ശില്പികള്‍ മാത്രംതാമസിക്കുന്ന ശില്പപുരം എന്നൊരു ഗ്രാമമുണ്ടായിരുന്നു. ശില്പപുരത്തിനു ചുറ്റും ഏഴുപച്ചക്കുന്നുകളുണ്ടായിരുന്നു. കുന്നുകള്‍ക്കുപിന്നില്‍ ഉയരങ്ങളില്‍ മഞ്ഞുപുതച്ച ഒരു പര്‍വതവും ഉണ്ടായിരുന്നു. പച്ചക്കുന്നുകളില്‍ നിന്ന് വരുന്ന സുഗന്ധമുള്ള കാറ്റ് ശില്പപുരത്തെ തണുപ്പിച്ചിരുന്നു. പര്‍വതത്തില്‍ നിന്ന് ഒഴുകിവരുന്ന കുളിരുള്ള ഒരു അരുവി വേനലില്‍ ഉണങ്ങാതെയും മഴയത്ത് കവിയാതെയും ശില്പപുരത്തെ നനച്ചിരുന്നു. കണ്ണാടി പോലെ തെളിഞ്ഞ വെള്ളമായിരുന്നു ആ അരുവിയില്‍. അരുവിയുടെ കരയില്‍ മണമുള്ള പൂക്കള്‍ വിരിയുന്ന ചെടികള്‍ തഴച്ചുവളര്‍ന്നിരുന്നു. അവയില്‍ കിളികള്‍ കൂട്ടമായിപാടിയിരുന്നു.
ശില്പപുരത്തെ ജനങ്ങള്‍ നല്ലവരും അധ്വാനശീലരും ദൈവഭക്തിയുള്ളവരും ആയിരുന്നു. അവര്‍ രാവിലെ എഴുനേറ്റ് അരുവിയില്‍ നിന്നു വെള്ളം കോരി കുളിക്കുകയും അവരുടെ കന്നുകാലികളെ കുടിപ്പിക്കുകയും ചെയ്തു. അവര്‍ ദിവസവും അമ്പലത്തില്‍ പോവുകയും പൂജകഴിക്കുകയും ചെയ്തു. നേരം പുലര്‍ന്നാല്‍ അവര്‍ മരം കൊണ്ടും മണ്ണുകൊണ്ടും ശിലകൊണ്ടും ധാരാളം ശില്പങ്ങളുണ്ടാക്കുകയും അവ വിറ്റ് ധാരാളം ധനം സമ്പാദിക്കുകയും ചെയ്തു. പതിയെപ്പതിയെ ശില്പപുരത്തെ വീടുകളെല്ലാം സുന്ദരങ്ങളായ മണിമാളികകളായി. വൈകുന്നേരങ്ങളില്‍ അവര്‍ തെരുവുകളിലും കവലകളിലും വട്ടം കൂടി മധുരവും ലഹരിയുമുള്ള പാനീയങ്ങള്‍ കുടിക്കുകയും നൃത്തം ചെയ്യുകയും ഉല്ലസിക്കുകയും ചെയ്തു.
ശില്പപുരത്ത് രാവുണ്ണി എന്നൊരു ചെറുപ്പക്കാരനുണ്ടായിരുന്നു. ശില്പവിദ്യ അവന്‍ പഠിച്ചിരുന്നെങ്കിലും ഒരിക്കല്‍ പോലും അവന്‍ ഒന്നും ഉണ്ടാക്കിയിരുന്നില്ല. അവന്റെ അച്ഛനും അമ്മാവന്മാരും ചേട്ടന്മാരും ഒക്കെ ധാരാളം ശില്പങ്ങള്‍ ഉണ്ടാക്കുകയും വില്‍ക്കുകയും ചെയ്തിട്ടും അവന്‍ മാത്രം ഒന്നും ചെയ്തിരുന്നില്ല. പൊന്നോ പണമോ അവനെ ആകര്‍ഷിച്ചില്ല. വീഞ്ഞോ ലഹരിയോ അവനെ തൊട്ടിരുന്നില്ല. സംഗീതത്തിനോ നൃത്തത്തിനോ അവന്റെ മനസ്സില്‍ സ്ഥാനമുണ്ടെന്ന് തോന്നിയില്ല.
ശില്പപുരത്ത് വാനം മുട്ടുന്ന ഒരു ഏഴിലംപാലയുണ്ടായിരുന്നു. പുലരുന്നതിനുമുന്‍പ് രാവുണ്ണി അതിന്റെ ചുവട്ടിലെത്തും. കിഴക്ക് ദര്‍ശനമായിരിക്കും. അവിടെയായിരുന്നു പര്‍വതം. സൂര്യനുദിക്കുമ്പോള്‍ പര്‍വതത്തിന്റെ വെള്ളിമുനകള്‍ തിളങ്ങും. അസ്തമിക്കുമ്പോള്‍ അവ ചെന്തീയായി ജ്വലിക്കും. പുലരികളും സന്ധ്യകളും വെള്ളിയും സ്വര്‍ണവുമായി രാവുണ്ണിയുടെ കണ്ണുകളിലൂടെ ഒഴുകിപ്പോയി.
രാവുണ്ണിയുടെ അച്ഛനും അമ്മാവന്മാരും ചേട്ടന്മാരും രാവുണ്ണിയെ ഉപദേശിച്ചുനോക്കി. അവന് ഒരു മാറ്റവും വന്നില്ല. പര്‍വതത്തെ അവന്‍ ഒരു പ്രണയിനിയെ എന്ന പോലെ നോക്കിയിരുന്നു. മാസങ്ങളും വര്‍ഷങ്ങളും കടന്നു. മുടിയും താടിയും വളര്‍ന്നു. പതിയെപ്പതിയെ വെള്ളിവരകള്‍ തെളിഞ്ഞു. അതു വഴി നടന്നവര്‍ അവന്റെ നോട്ടത്തില്‍ ആഴക്കയങ്ങളുടെ ഇരുള്‍ കണ്ടു. ചിലര്‍ ഭയന്നു. ചിലര്‍ ശകാരിച്ചു.ചിലര്‍ ഭ്രാന്തനെന്ന് വിളിച്ചു.
രാവുണ്ണിയുടെ ഭ്രാന്തില്‍ ഏറ്റവും വിഷമിച്ചത് അവന്റെ അമ്മയായിരുന്നു. ശില്പപുരത്തിനു പടിഞ്ഞാറ് ഒരു തടാകവും അതിനപ്പുറം കണ്ണെത്താത്ത ദൂരത്തോളം മണല്‍ക്കാടും ഉണ്ടായിരുന്നു. ഒരു ദിവസം അമ്മ വഞ്ചികയറി തടാകം കടന്നു. കഴുതയെപൂട്ടിയ വണ്ടിയില്‍ മണല്‍ക്കാട് കടന്നു. അതിനപ്പുറത്തെ നഗരത്തില്‍ ഒരു സന്യാസിയുണ്ടായിരുന്നു. അയാള്‍ക്ക് ഏതു രോഗവും സുഖപ്പെടുത്താനുള്ള ശക്തിയുണ്ടായിരുന്നു.
രാവുണ്ണിയുടെ അമ്മ സന്യാസിയുടെ മുന്നില്‍ ഏഴുദിവസം കാത്തിരുന്നു. ഏഴാം ദിവസം സന്യാസി കണ്ണുതുറന്നു. അമ്മയെ നോക്കി സന്തോഷഭാവത്തില്‍ ചിരിച്ചു. അമ്മ എന്തെങ്കിലും പറയുന്നതിനുമുന്നേ അയാള്‍ എഴുന്നേറ്റ് ഭാണ്ഡം മുറുക്കി. അമ്മയുടെ അരികില്‍ വന്ന് കൈ പിടിച്ചു. വരൂ നമുക്ക് പോകാം എന്ന് പറഞ്ഞു.
നഗരം കടന്ന്, മണല്‍ക്കാടും തടാകവും കടന്ന്, അവര്‍ ശില്പപുരത്തുവന്നു. ആരെയും ശ്രദ്ധിക്കാതെ രാവുണ്ണിയിരുന്നു. അമ്മ കരഞ്ഞു. സന്യാസി പക്ഷേ പുഞ്ചിരിച്ചതേയുള്ളൂ.
സന്യാസി രാവുണ്ണിയുടെ അരികിലെത്തി. അവന്റെ വിടര്‍ന്ന കണ്ണുകളിലേക്ക് അല്‍ഭുതപൂര്‍വം നോക്കി. അല്‍ഭുതം ആദരവായി. ആദരവ് ആനന്ദമായി. ആഴങ്ങളില്‍ നിന്ന് ഏതോ മുത്തിന്റെ വെളിച്ചം വീണ് അയാളുടെ മുഖം തിളങ്ങുന്നതായി തോന്നി.
സന്യാസി അമ്മയുടെ അരികില്‍ ചെന്ന് ഒന്നും മിണ്ടാതെ അവരെ പിടിച്ചെഴുന്നേല്പിച്ചു. പിന്നെ അവരെ ചേര്‍ത്തുപിടിച്ച് നെറ്റിയില്‍ സ്നേഹപൂര്‍വം ഉമ്മവച്ചു. ഒരുവാക്കുപോലും മിണ്ടാതെ പടിഞ്ഞാറേക്ക് നടന്നു പോയി.
ഏഴാം നാള്‍ അമ്മ മരിച്ചു. രാവുണ്ണി പാലച്ചോട്ടില്‍ നിന്ന് പിന്നീട് എഴുന്നേല്‍ക്കുകയോ വീട്ടില്‍ പോവുകയോ ചെയ്തില്ല. രാവും പകലും അയാള്‍ പര്‍വതത്തിലേക്ക് നോക്കിയിരുന്നു. പതിനാലാംരാത്രിയില്‍ അയാള്‍ ശില്പപുരത്തിന്റെ കിഴക്കേ അതിരുകടന്ന് നടന്നുപോയി.
രാവുണ്ണി ഭ്രാന്തുമൂത്ത് നാടുവിട്ടുപോയി എന്ന് നാട്ടുകാര്‍ അടക്കം പറഞ്ഞു. കാവലൊഴിഞ്ഞ്, കാഴ്ചക്കാരനില്ലാതെ, പാലമരച്ചോട് അനാഥമായി കിടന്നു. ഇരുപത്തൊന്നു ദിവസം.
അടുത്ത പ്രഭാതത്തില്‍ പാലമരച്ചോട്ടില്‍ രാവുണ്ണിയുണ്ടായിരുന്നു. അരികില്‍ പര്‍വതത്തിന്റെ ഉയരങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത ഒരുകഷണം വെണ്ണക്കല്ലുണ്ടായിരുന്നു. അത്രയും വലിയ കല്ല് അയാള്‍ ഒറ്റക്ക് കൊണ്ടുവരാന്‍ പറ്റില്ലായിരുന്നു. പര്‍വതപ്രദേശത്തുള്ള ഗോത്രവര്‍ഗക്കാര്‍ രാത്രിയില്‍ അയാളോടൊപ്പം മലയിറങ്ങിവന്നുകാണും എന്നു ചിലര്‍പറഞ്ഞു. ചങ്ങാടം കെട്ടി പുഴയിറക്കിക്കൊണ്ടുവന്നതാണെന്ന് മറ്റുചിലര്‍ പറഞ്ഞു.
പതിയെ പതിയെ രാവുണ്ണി പണിക്കൊരുങ്ങി. പതിയെപ്പതിയെ പണിതുടങ്ങി. ചലനം കൊള്ളുന്ന ഭൂമിയില്‍ നിന്ന് പര്‍വതങ്ങള്‍ രൂപംകൊള്ളുന്നതുപോലെ പതിയെ പതിയെ ശിലയില്‍ നിന്ന് ഒരു രൂപമുണര്‍ന്നുവന്നു.
ശിരസ്സുതെളിഞ്ഞു. ഉയരത്തില്‍ നിന്നും ഒഴുകിവരുന്ന ഒരു അരുവിയുടെ ചാരുതയുള്ള ഉടല്‍ തെളിഞ്ഞു. അലകള്‍ പോലെ വസ്ത്രമൊഴുകിവീണ നീണ്ടകാലുകള്‍ തെളിഞ്ഞു.
ഒരു കൈ വശത്തേക്ക് കുത്തി കാലുകള്‍ മറുവശത്തേക്ക് നീട്ടിയിട്ട് നിവര്‍ന്നിരിക്കുന്ന ഒരു സ്ത്രീരൂപമാണതെന്ന് നാട്ടുകാര്‍ മനസ്സിലാക്കി.
രാവും പകലുമില്ലാതെ രാവുണ്ണി പണിയെടുത്തു. ഇരുമ്പിലേക്ക് ഇഴഞ്ഞേറുന്ന തീ പോലെ അയാളുടെ കരവിരുത് കല്ലിലേക്ക് പടര്‍ന്നുകയറി. ഒരു മുടിയിഴത്തുമ്പ്. ഒഴുക്കന്‍ ഉടുപ്പിലെ നേരിയ ഒരു ചുളിവ്. വിരല്‍ തുമ്പില്‍ നഖങ്ങളെ വേര്‍തിരിക്കുന്ന നേര്‍ത്ത വര. പുരികക്കോണിലെ ഒരു തെളിച്ചം.
അതിസുന്ദരിയായ ഒരു പെണ്ണെന്ന് നാട്ടുകാര്‍ അടക്കം പറഞ്ഞു. നേരം വെളുത്ത് അന്തിയോളം പലരും പണി നോക്കി നിന്നു. അകലങ്ങളില്‍ നിന്ന് പലരും വന്നു പോയി. വണിക്കുകള്‍ സ്വര്‍ണവും വൈരങ്ങളും വാഗ്ദാനം ചെയ്തു.
രാവുണ്ണി ആരെയും ശ്രദ്ധിച്ചില്ല. ദിവസങ്ങള്‍ കടന്നുപോകുന്നതുപോലും അയാളറിഞ്ഞില്ല. ഗ്രാമവാസികള്‍ പലപ്പോഴായി കൊണ്ടുവച്ച ഭക്ഷണം പോലും അയാള്‍ തൊടുന്നതായി തോന്നിയില്ല.
ദിവസങ്ങള്‍ പോകുംതോറും അയാളുടെ ഉടല്‍ നേര്‍ത്തുവന്നു. പണിയായുധങ്ങളും നേര്‍മയുള്ളവയായി. വെണ്ണക്കല്ലിലുള്ള തട്ടിലും മുട്ടിലും ഒരു നീരൊഴുക്കിന്റെ സൌമ്യതയുണ്ടായി.
പൂവിടരുന്നതുപോലെ, ഇതളും പരാഗങ്ങളും ഉണര്‍ന്ന് നിറം കൊള്ളുന്നതുപോലെ, രൂപം തെളിഞ്ഞുതെളിഞ്ഞുവന്നു.
പൂവിതളുകളെ തലോടിയുണര്‍ത്തുന്ന കാറ്റുപോലെ രാവുണ്ണിയുടെ കരങ്ങള്‍ പ്രതിമയ്ക്കുചുറ്റും നൃത്തം ചെയ്തുകൊണ്ടിരുന്നു. ദുര്‍ബലമായ നേര്‍ത്തവിരലുകള്‍ക്ക് മാത്രം ആവാഹിക്കാവുന്ന ഒരു മൃദുലത അയാള്‍ വെണ്ണക്കല്ലിലേക്ക് പകര്‍ന്നുകൊണ്ടേയിരുന്നു. പ്രതിമയുടെ വസ്ത്രങ്ങളും മുടിയിഴകളും കാറ്റില്‍ ചലിക്കുന്നതുപോലെ കാഴ്ചക്കാര്‍ക്ക് തോന്നി.
കാറ്റിന്റെ സുഗന്ധം മാറി. വെയിലില്‍ കുളിര്‍ കലര്‍ന്നു. മരക്കൊമ്പുകളില്‍ പുതിയ കിളികള്‍ വന്നു. എന്നിട്ടും പാലമരത്തില്‍ ചേക്കേറിയിരുന്ന കിളികള്‍ നാടുവിട്ടുപോകാതെ അവിടെത്തന്നെ ചിലച്ചും പാടിയും പറന്നു.
നാല്പത്തൊന്‍പതു ദിവസം കഴിഞ്ഞു. പൌര്‍ണമി ദിവസം വന്നു. പ്രതിമ പൂര്‍ത്തിയായി, പൂര്‍ത്തിയായി, എന്ന് നാട്ടുകാര്‍ രാവുണ്ണിക്ക് ചുറ്റും മന്ത്രിച്ചുകൊണ്ടിരുന്നു. നിലാവുയര്‍ന്ന് തലയ്ക്കുമുകളിലെത്തുമ്പോഴും അവര്‍ രാവുണ്ണിയ്ക്കും പ്രതിമയ്ക്കും ചുറ്റും കൂടി നിന്നിരുന്നു.
പാതിരാവടുത്തപ്പോള്‍ ആളുകള്‍ പിരിഞ്ഞുപോയി. രാവുണ്ണി അപ്പോഴും ജോലി തുടര്‍ന്നു കൊണ്ടിരുന്നു. എന്റെ സ്വപ്നമേ, എന്റെ പ്രണയമേ, എന്റെ സ്വരമേ, ജീവനേ ഇനി ഒരു നിമിഷം കൂടി, ഒരു നിമിഷം കൂടി മാത്രം മതി എന്ന് അയാള്‍ ശ്വാസത്തിനുള്ളില്‍ മന്ത്രിച്ചുകൊണ്ടിരുന്നു.
കോഴി കൂവി. പര്‍വത ശിഖരം പതുക്കെ ചുവന്നു. സ്വര്‍ണ നിറം പടര്‍ന്നു. പാലച്ചുവട്ടിലേക്ക് വെളുത്തവെളിച്ചം ചിതറിവന്നു.
മഞ്ഞ് വീഴുന്നുണ്ടായിരുന്നു. വിറയ്ക്കുന്ന വിരലുകള്‍ കൊണ്ട് രാവുണ്ണി പ്രതിമയുടെ കാല്പാദത്തിലെ ചെറുവിരലുകളില്‍ അവസാന മിനുക്കുപണികള്‍ നടത്തി. വസ്ത്രത്തുമ്പിലൂടെ പുറത്തുകാണാവുന്ന വലതുപാദത്തിന്റെ അടിവശത്ത് വരകളും ചുളിവുകളും ചേര്‍ക്കുമ്പോഴേക്കും അയാളുടെ വിരലുകളും മുഖവുമൊഴികെ ശരീരം മരവിച്ചിരുന്നു.
പ്രതിമ പൂര്‍ത്തിയായി എന്ന് അയാള്‍ക്ക് ബോധ്യമായി. അപ്പോഴേക്കും നിവര്‍ന്നു നോക്കാന്‍ പോലും അയാള്‍ക്ക് ശക്തിയുണ്ടായിരുന്നില്ല. ചൂടുബാക്കിയുള്ള കൈകളും മുഖവും പ്രതിമയുടെ കാല്പാദത്തില്‍ ചേര്‍ത്ത് അയാള്‍ തളര്‍ന്നു വീണു.
രാവുണ്ണിയുടെ കൈകള്‍ വെണ്ണക്കല്ലുപോലെ തണുത്തു. അപ്പോള്‍ പ്രതിമയുടെ പാദങ്ങള്‍ ചൂടുപിടിച്ചു. രാവുണ്ണിയുടെ ശ്വാസം നേര്‍ത്തൊരു ചലനം മാത്രമായി. പ്രതിമയുടെ മാറിടങ്ങള്‍ ഉയര്‍ന്നു താഴാന്‍ തുടങ്ങി. രാവുണ്ണിയുടെ മിഴികളടഞ്ഞപ്പോള്‍ പ്രതിമ മിഴിചിമ്മിത്തുടങ്ങി.
വെള്ളിയലകളുള്ള നീല ജലം ഒഴുകുന്ന അരുവി. അത് വളര്‍ന്നു വലിയൊരു പുഴയായി ഇന്ദ്രനീലനിറമുള്ള ശാന്തമായൊരു കടലില്‍ അലിഞ്ഞു ചേരുന്ന തീരത്ത് പഞ്ചാരമണലില്‍ ഒരു വഴി. പാദം തൊടുന്നിടത്തൊക്കെ മണലില്‍ ഇളംപുല്‍മുളകള്‍ തഴച്ചു പൂക്കുന്നു. ഉടലില്ലാത്ത സംഗീതമായി അരികില്‍ പക്ഷികള്‍ പറക്കുന്നു. മഞ്ഞുപോലെ നേര്‍ത്ത മധുരമായ എന്തോ അരികില്‍ നിന്ന് ഊറി പെയ്ത് ഉടലാകെ നനയ്ക്കുന്നു.
പോകരുത് എന്ന് പിറകിലാരോ വിളിച്ചു. പിന്‍വിളിയുടെ ഞടുക്കത്തിലാണ് രാവുണ്ണി കണ്മിഴിച്ചത്. പര്‍വതത്തിന്റെ അരികുകള്‍ വെളുത്തുതിളങ്ങുന്നു. വടക്കേക്കുന്നില്‍ പുലരിപൂജയ്ക്കുള്ള മണികള്‍ മുഴങ്ങുന്നു. പൂജകഴിഞ്ഞ് മലയിറങ്ങി വഴിനടന്നു കാഴ്ചകാര്‍ വന്നു തുടങ്ങും.
ആശങ്കയോടെ രാവുണ്ണി പ്രതിമയെ നോക്കി. അതേ ആശങ്കയോടെ പ്രതിമ രാവുണ്ണിയെയും നോക്കി. പോകരുത്! പ്രതിമ പറഞ്ഞു. കാഴ്ചക്കാരെത്തുമ്പോള്‍ അവരുടെ അത്ഭുതവും ആദരവുമേറ്റുവാങ്ങാന്‍ നീയുണ്ടാവണം. അത്ഭുതത്തോടെ രാവുണ്ണി കൈകുത്തി എഴുന്നേറ്റു. അതിശയം ഊറ്റിയെടുത്തമിഴികളുമായി പ്രതിമ അയാളെ നോക്കിയിരുന്നു.
രാവുണ്ണി പ്രതിമയ്ക്കരികില്‍ മുട്ടുകുത്തി. അയാള്‍ക്ക് അതിയായ ആഹ്ലാദം തോന്നി. അയാള്‍ പ്രതിമയുടെ മുടിയിഴകളിലൂടെ വിരലോടിച്ചു. പൊന്‍പട്ടിന്റെ സൌമ്യമായ ചൂട്. അയാള്‍ അവളുടെ കവിളില്‍ തൊട്ടു. താമരയിതളിന്റെ മാര്‍ദ്ദവം. സംഗീതത്തിലെ മധുരമുള്ള ഒരു സ്വരം രൂപമെടുത്തതുപോലെ കഴുത്ത്.
പൊടുന്നനെ അനാദിയായ ഒരു ക്രോധം അയാളുടെ ഉള്ളില്‍ പൊട്ടിത്തെറിച്ചു. പൊന്‍പട്ടിന്റെ സൌമ്യതയെന്തിന്? താമരയിതളിന്റെ മാര്‍ദ്ദവമെന്തിന്?
പ്രതിമ അയാളെ നോക്കി ആകര്‍ഷകമായി ചിരിച്ചു. ചിരിയില്‍ അയാള്‍ ആനന്ദത്തിന്റെ ആദി രൂപങ്ങള്‍ കണ്ടു.
പക്ഷെ ഒരു നിമിഷം മാത്രം. ക്രോധം പിന്നെയും ഇരമ്പി. ഞാനറിയാത്ത എന്താണ്, ഞാന്‍ കണ്ടിട്ടില്ലാത്ത എന്താണ്, നീ എനിക്കായി കരുതി വച്ചിരിക്കുന്നത്?.
ആശങ്കയേതുമില്ലാതെ പ്രതിമ തന്റെ ആടകള്‍ അഴിച്ചുമാറ്റി. അളവൊത്ത വടിവൊത്ത മാറിടങ്ങള്‍ വസന്തത്തില്‍ പൂത്തുലഞ്ഞ മലയോരം പോലെ തെളിഞ്ഞു. ഓരോ പുല്‍തുമ്പിലും പുലര്‍വെളിച്ചം പൊട്ടിത്തരിച്ചുപൂക്കുന്ന താഴ്വാരം പോലെ സുന്ദരമായ ഉദരം തെളിഞ്ഞു. രഹസ്യങ്ങളാഴ്തിവച്ചു പ്രലോഭിപ്പിക്കുന്ന കിണര്‍പോലെ പൊക്കിള്‍കൊടിയുടെ വടിവുകള്‍ തെളിഞ്ഞു.
എങ്കിലും ഒരു ഞൊടി മാത്രമേ രാവുണ്ണിയുടെ അതിശയങ്ങള്‍ നീണ്ടുനിന്നുള്ളൂ.
നിനക്കറിയില്ല. നീയൊരു പ്രതിമമാത്രമാണ്. ഞാന്‍ കണ്ടിട്ടില്ലാത്ത ഉയരങ്ങളിലേക്ക് എന്നെ കൊണ്ടുപോകാന്‍ എന്തു ചിറകുകളാണ് നിനക്കുള്ളത്. ഞാനറിഞ്ഞിട്ടില്ലാത്ത ആഴങ്ങളില്‍ എന്നെ ഉറക്കാന്‍ ഏത് സ്വപ്നത്തിന്റെ ആടയാണ് നീ മറച്ചുവച്ചിരിക്കുന്നത്
നോക്കൂ, പ്രതിമ പറഞ്ഞു, നിന്റെ ആരാധകര്‍ ഇപ്പോഴെത്തും. ലോകത്തിലെ ഏറ്റവും സുന്ദരമായ പ്രതിമയെന്ന് അവര്‍ എന്നെ വാഴ്തും. വണിക്കുകള്‍ നിനക്ക് പൊന്നും പണ്ടങ്ങളും തന്നുബഹുമാനിക്കും.
അതേ. നിനക്ക് ഒരു വേശ്യയുടെ ഉടലും മനസ്സും മാത്രമാണുള്ളത്. വില്‍ക്കപ്പെടാനുള്ളവള്‍. വ്യഭിചരിക്കപ്പെടാനുള്ളവള്‍. എന്റെ ആഗ്രഹങ്ങളുറഞ്ഞുകൂടിയ അഴുക്കുമാത്രമാണ് നീ. എന്റെ മര്‍ത്യതയുടെ ഏറ്റുപറച്ചിലും സാക്ഷ്യവുമാണ് നീ.
പ്രതിമയുടെ മുഖത്ത് അപ്പോഴും ആത്മവിശ്വാസം ബാക്കിയുണ്ടായിരുന്നു. നോക്കൂ നീ ഒരു ശില്പിയാണ്. നിന്റെ ശീലങ്ങളും നിന്റെ അളവുകളും വച്ച് എന്നെ അളന്നു നോക്കൂ. എവിടെയാണ് അണുവിടയെങ്കിലും കണക്കുപിഴച്ചതെന്ന് നോക്കൂ.
അതെ, രാവുണ്ണി സ്വയം പറഞ്ഞു. എന്റെ കണക്കുകള്‍. എന്റെ പാഠങ്ങള്‍. അതാണു നിന്റെ പരിമിതി. നിനക്കൊരിക്കലും അവയില്‍ നിന്ന് രക്ഷപെടാനാവില്ല. എന്നെ അവയില്‍ നിന്ന് രക്ഷപെടുത്താനാവില്ല.
പണിയായുധങ്ങള്‍ക്കുമീതേ പാദമുറപ്പിച്ച് ശില്പി എഴുന്നേറ്റു. വിറയ്ക്കുന്നെങ്കിലും അയാളുടെ കാലുകള്‍ ഒരു യാത്രയ്ക്കുവേണ്ടി തരിച്ചു.
പോകരുത്! പ്രതിമ പറഞ്ഞു. നിന്റെ നഷ്ടങ്ങള്‍ വലുതായിരിക്കും.
രാവുണ്ണി ചോദ്യഭാവത്തില്‍ പ്രതിമയെ നോക്കി. വടക്കേക്കുന്നിലെ ദൈവം എങ്ങനെ ദൈവമായി എന്ന് നിനക്കറിയാമോ, പ്രതിമ ചോദിച്ചു.
ഉത്തരം രാവുണ്ണിക്ക് വെളിപ്പെട്ടു. സൃഷ്ടിയോട് ചേര്‍ന്നുനില്‍ക്കുന്ന സ്രഷ്ടാവിനുള്ളതാണ് ആരാധനയും മഹത്വവും.
ഒന്നും മിണ്ടാതെ രാവുണ്ണി പടിഞ്ഞാറേയ്ക്കു തിരിഞ്ഞു. വെള്ളിയും സ്വര്‍ണവുമുരുകുന്ന കിഴക്ക് അയാളെ വല്ലാതെ ഭയപ്പെടുത്തി. ഇനിയൊരിക്കല്‍ കാഴ്ചകളെ ഭയമില്ലാതെയാവുന്ന നാളില്‍ ഒരു മടക്കയാത്രയുണ്ടാവാം.
പിന്‍വിളികള്‍ക്ക് അയാള്‍ ചെവികൊടുത്തില്ല. വടക്കന്‍ മലയില്‍ നിന്ന് ശില്പപുരത്തേയ്ക്കുള്ള വഴിയിറങ്ങി ആഹ്ലാദവും ആരവവുമായി വരുന്നവരുടെ ശബ്ദങ്ങള്‍ അയാളെ ആകര്‍ഷിച്ചില്ല.
ഒരു ചന്തപോലെ പാലച്ചുവട്ടില്‍ ആളുനിറയുന്നത്, ഒരു വേശ്യയെപ്പോലെ പ്രതിമ സ്വയം പ്രദര്‍ശിപ്പിക്കുന്നത്, അയാളെ ഭയപ്പെടുത്തി. ജീവിച്ചുതീര്‍ത്ത നോവുകളിലേക്ക് ഇനിയും തിരികെനടക്കാനാവില്ലെന്ന് സ്വയം തീരുമാനിച്ച് അയാള്‍ തിരിഞ്ഞുനോക്കാതെ നടന്നു.
ജനം പ്രതിമയ്ക്കു ചുറ്റും കൂടി. അവര്‍ അതിന്റെ സൌന്ദര്യം ആസ്വദിച്ചു. ആഘോഷിച്ചു.
കുഞ്ഞുങ്ങളുടെ വിശന്ന കണ്ണുകളില്‍ പ്രതിമയുടെ മാറിടങ്ങള്‍ നിറഞ്ഞുചുരന്നു. സ്വപ്നങ്ങളില്‍ അവരെ മുലയൂട്ടി പ്രതിമ അവരുടെ പ്രിയപ്പെട്ടവളായി.
പ്രണയിയായിരുന്ന ഒരാള്‍ അവളെതന്നെ നോക്കി നില്‍ക്കെ അയാളുടെ മനസ്സ് തളിര്‍ക്കുകയും പൂക്കുകയും ചെയ്തു. വസന്തത്തിലേക്ക് കിളികള്‍ സംഗീതവുമായി ചിറകടിച്ചുവന്നു.
കവിയായിരുന്ന ഒരാള്‍ തൊട്ടപ്പോള്‍ പ്രതിമ അയാളോട് സംസാരിച്ചു. വരൂ നീ കണ്ടിട്ടില്ലാത്ത തീരങ്ങളിലേക്ക് നിന്റെ സ്വപ്നങ്ങളെത്തിയിട്ടില്ലാത്ത മണല്‍ത്തിട്ടകളിലേക്കും പുല്‍മേടുകളിലേക്കും ഞാന്‍ നിന്നെ കൊണ്ടുപോകാം.
ആഘോഷങ്ങളും ഉത്സവങ്ങളും തുടര്‍ന്നുകൊണ്ടിരുന്നു. ആരൊക്കെയോ ശില്പിയെ അന്വേഷിച്ചു. അയാള്‍ തിരികെവന്നില്ല.
വൈകിട്ട് തടാകം കടന്നുവന്ന വഞ്ചിക്കാരന്‍ അതു കണ്ടു. ശില്പി കടവില്‍ ഇരിക്കുകയാണ്. അയാളുടെ കണ്ണുകള്‍ തടാകത്തിനപ്പുറത്തെ മണല്‍ കാടിലേക്കും കണ്ണെത്താത്ത വഴികളിലേക്കും തിരിഞ്ഞിരിക്കുന്നു.
അയാള്‍ അനവദ്യമായ മറ്റൊരു ശില്പത്തെക്കുറിച്ച് ധ്യാനിക്കുകയാണ്, നാട്ടുകാര്‍ പറഞ്ഞു.
കണ്ണിന്റെ ആഴങ്ങളില്‍ മുത്തിന്റെ തെളിച്ചം മാഞ്ഞ് ഇരുള്‍ പരന്നിരുന്നത് ആരും അറിഞ്ഞിരുന്നില്ല.
Posted by ഗുപ്തന്‍ at 03:25 27 comments Links to this post
Labels: കഥ
Friday, 7 August 2009
ചേറായി*
അപമരണങ്ങളെക്കുറിച്ചുള്ള ഉപപാഠപുസ്തകം- നോട്ട്സ്
§1.
അപമരണങ്ങള്‍ ‘അടയാളപ്പെടുന്നത്’ വികലമായ അക്ഷരം പോലെ പിടഞ്ഞുകിടക്കുന്ന ഒരു മനുഷ്യജീവിയുടെ ബാഹ്യരൂപത്തിലാണ്. ചോക്കുപോലെ വെളുത്ത വര. ആദിയും അന്തവുമില്ലാത്ത പൂര്‍ണരൂപം. ആകൃതി വളഞ്ഞുപുളഞ്ഞ വികലവൃത്തം.
.jpg)
നിശ്ചല ചിത്രമായി നിങ്ങള്‍ അവിടെ കാണുന്നത് ഒരു വീഡിയോക്ലിപ്പിന്റെ അവസാന ഫ്രെയിം ആണെന്ന് സങ്കല്പിക്കുക
വാമൊഴിയായും വരമൊഴിയായും നിങ്ങളെ തേടിയെത്തുന്ന മരണവാര്‍ത്ത ആരോ മനഃപൂര്‍വം വരച്ചിട്ട അടയാളരേഖയാണെന്ന് സ്വയം ബോധ്യപ്പെടുത്തുക.
നിശ്ചല ചിത്രത്തില്‍ നിന്ന് വീഡിയോക്ലിപ്പ് ആ രൂപത്തിന്റെ ഉടമയ്ക്ക് പൂര്‍ണമായും ബോധമുണ്ടായിരുന്ന അവസാന നിമിഷം വരെ റീവൈന്‍ഡ് ചെയ്യുക.
മരണത്തിനും ജീവിതത്തിനും ഇടയ്കുള്ള സാധ്യതകളുടെ സങ്കീര്‍ണ്ണതയെക്കുറിച്ചുള്ള അതി തീവ്രമായ ഒരു ഹൃസ്വചിത്രമായിരിക്കും നിങ്ങള്‍ക്ക് ലഭിക്കുന്നത്.
§2.
അപമൃത്യുവിനിരയായത് ഒരു സ്ത്രീയാണെന്ന് വിചാരിക്കുക. എങ്കില്‍ റീവൈന്‍ഡ് ചെയ്ത് നിങ്ങള്‍ ചെന്നു നില്‍ക്കുന്ന ആദ്യ ഫ്രെയിം പുരുഷന്റെ ലൈംഗിക തൃപ്തിക്കായി നിര്‍മ്മിക്കപ്പെട്ട ഒരു രതിയുപകരണത്തിന്റെ മിക്കവാറും നിര്‍വികാരമായ ചിത്രമായിരിക്കും.

ശ്രദ്ധിക്കുക:
രതി ഉപകരണങ്ങള്‍ ഉപയോക്താവിന്റെ തൃപ്തിക്ക് മാത്രമായി നിര്‍മിക്കപ്പെട്ടവയാണ്. സ്വയം രതിമൂര്‍ച്ഛ അന്വേഷിക്കുകയോ തൃപ്തി നല്‍കാനിഷ്ടമുള്ള ഉപയോക്താക്കളെ സ്വയം തേടുകയോ ചെയ്യാന്‍ പാടില്ല. കേടുവന്ന ഉപകരണങ്ങള്‍ റിപെയറിനു വിധേയമാക്കപ്പെടും. റിപെയര്‍ തൃപ്തികരമല്ലെങ്കില്‍ ഉപകരണം ഉപേക്ഷിക്കപ്പെടാനുള്ളതാണ്.
വെറുതേ ഉപേക്ഷിക്കണോ നശിപ്പിക്കണോ എന്ന് തീരുമാനിക്കാനുള്ള അവകാശം പൂര്‍ണമായും ഉപയോക്താവില്‍ നിക്ഷിപ്തമാണ്. ഉപകരണം സ്വയം നശിക്കാന്‍ തീരുമാനിച്ചാല്‍ അതിനു ഉപയോക്താവ് ഉത്തരവാദിയായിരിക്കില്ല.
പ്രത്യേകം ശ്രദ്ധിക്കുക:
ഉപകരണത്തിന് അതിന്റേതായ പേരുണ്ടെന്നതോ വോട്ടേഴ്സ് ലിസ്റ്റില്‍ (സ്കൂള്‍ /വിവാഹ രെജിസ്റ്ററില്‍) പേരുചേര്‍ത്തിട്ടുണ്ടെന്നതോ ഉപയോക്താവിനുള്ള അവകാശത്തില്‍ ഒരു മാറ്റവും വരുത്തുന്നില്ല.
§3.
§4.
ഉപപാഠപുസ്തകത്തിന്റെ വായന ഓരോ പഠിതാവും സ്വയം നിര്‍വഹിക്കേണ്ടതായതുകൊണ്ട് ഓരോരുത്തരും പുസ്തകം സ്വന്തം നിലയില്‍ വായിക്കുകയും നോട്ട് തയ്യാറാക്കുകയും ചെയ്യേണ്ടതാണ്. നിങ്ങള്‍ പുസ്തകം വാങ്ങിയിട്ടില്ലെങ്കില്‍ ഇവിടെ നിങ്ങള്‍ക്ക് കോപ്പികള്‍ ഓഡര്‍ ചെയ്യാന്‍ സൌകര്യമുണ്ട്. സംശയങ്ങളുള്ളവര്‍ പരിചയമുള്ള ബുക്ക് റിപബ്ബ്ലിക് അംഗവുമായി ബന്ധപ്പെടുക.
* ചേറായി: ഈ വാക്ക് ഒരേസമയം സ്ഥലനാമത്തെ സൂചിപ്പിക്കാനും ഒരു അവസ്ഥയെ സൂചിപ്പിക്കാനും ഉപയോഗിക്കുന്നുണ്ട്. ഇവിടെ അവസ്ഥയെ സൂചിപ്പിക്കാനാണ് ഉപയോഗിച്ചിരിക്കുന്നത്. പള്‍പ് ഫിക്ഷന്‍ പാഠപുസ്തകത്തില്‍ ആദ്യമരണം സംഭവിക്കുന്നത് പാടത്തില്‍ വച്ചാണ്. വെടി കൊണ്ട് പാടത്തേക്ക് വീണാല്‍ മൃതദേഹത്തില്‍ ചേറാവും. ആയി.
Posted by ഗുപ്തന്‍ at 17:46 1 comments Links to this post
Saturday, 13 June 2009
പ്രാര്‍ത്ഥന
ഗത്സമനിയില്‍ ഉറങ്ങിപ്പോയ ശിഷ്യരെ വിട്ട്, കെദ്രോന്‍ തോട് കടന്ന്, ഒലിവിന് താഴ്വരയും നഗരവാതിലും കടന്ന്, മരുഭൂമിയിലേക്ക് ഒളിച്ചുപോകുമ്പോഴും ഉള്ളില്‍ നിന്നും ഉയരെ നിന്നും ‘നീ നിന്നെത്തന്നെ ക്രൂശിക്കുക' എന്ന് വിളിച്ചാര്‍ക്കുന്നതുകൊണ്ടല്ലേ..
ഞാന്‍ നിന്നെ 'അബ്ബാ, പിതാവേ' എന്നു തന്നെ വിളിക്കേണ്ടത്?
Posted by ഗുപ്തന്‍ at 10:50 4 comments Links to this post
Labels: പ്രാര്‍ത്ഥന, ഫ്രോയിറ്റ്
Saturday, 28 March 2009
ഭൂപടങ്ങള്‍ പറയാത്ത ചിലത്
§ 1. 1944 ബെല്ലൂനോ

കാറ്റെടുത്തിട്ട് മുള്‍ചെടിയില്‍ കുരുങ്ങിപ്പോയ കരിയില കിടക്കുന്നതുപോലെ കൂട്ടുകാര്‍ ബെപ്പോ എന്നു വിളിക്കുന്ന കാപൊറാലെ ജുസെപ്പെ പെലെഗ്രീനി മലമുകളില്‍ കുറ്റിച്ചെടിയുടെ പിന്നില്‍ പതുങ്ങിക്കിടന്നു. പക്ഷെ അതുകൊണ്ടുമാത്രം കാറ്റില്‍ പെട്ടുപോകുന്ന കരിയിലയുടെ സാധ്യതകളെക്കുറിച്ച് അയാള്‍ക്ക് ബോധ്യമുണ്ടായിരുന്നു എന്ന് തെറ്റിദ്ധരിക്കരുത്.
കയ്യില്‍ തോക്കുമായി താഴെ ഗ്രാമത്തില്‍ നിന്ന് മലകയറിവരുന്ന ഇടവഴിയിലേക്ക് നോക്കിഉന്നം പിടിച്ച് കിടക്കുകയായിരുന്നെങ്കിലും അയാള്‍ ഉറങ്ങിത്തുടങ്ങിയിരുന്നു. സെപ്പല്ലിനുകള്‍ മുരളിപ്പറക്കുന്ന ആകാശത്തിനുതാഴെ താഴ്ന്ന ചില്ലകള്‍ ഉള്ള ഒരു ആപ്പിള്‍മരത്തിന്റെ ചുവട്ടില്‍ ഒതുക്കിയിട്ട മേശക്കുതാഴെ ചേട്ടനോടൊപ്പം ഒളിച്ചിരിക്കുന്നതായാണ് അയാളപ്പോള്‍ സ്വപ്നം കണ്ടുകൊണ്ടിരുന്നത്. സെപ്പല്ലിനുകളുടെ മുരള്‍ച്ച താഴ്ന്നുവന്ന് ആപ്പിള്‍മരത്തെ പിടിച്ചുലക്കുകയും വലിയൊരു വെളിച്ചമായി അതുമേശക്കുകീഴിലേക്ക് അലറിത്തെളിയുകയും ചെയ്തു.
ബോംബിന്റെ ആഘാതത്തില്‍ ഞെട്ടിമലര്‍ന്നുവീണ് ജുസേപ്പെ പെലഗ്രീനി കിതച്ചു. നരച്ച ശൈത്യകാല ആകാശത്തില്‍ കടുത്തവെളിച്ചത്തിന്റെ ഒരു സുഷിരം പോലെ സൂര്യന്‍. മരണം ആ നേരം വെറും സ്വപ്നമായിരുന്നെന്ന് മനസ്സിലായെങ്കിലും മേശക്കടിയില്‍ തന്നെയാണ് താന്‍ കിടക്കുന്നതെന്ന് അയാള്‍ക്ക് തോന്നി. മേശയുടെ കോണില്‍ വെടിച്ചില്ലു കൊണ്ട കരിഞ്ഞ സുഷിരത്തിലൂടെ കുഴല്‍ പോലെ താഴേക്കുവരുന്ന വെളിച്ചത്തിനു ചുറ്റും ചേട്ടനുമായി പങ്കുവച്ച പകലുകള്‍ .
ആല്പൈന്‍ മലനിരകള്‍ മറഞ്ഞ് ആസ്ട്രിയ-ഹംഗറിയുടെ സെപ്പല്ലിനുകള്‍ പ്യാവെതാഴ്വാരയിലേക്ക് മുരണ്ടുവരുന്നതിനു മുന്‍പ് പെലഗ്രീനി കൂട്ടുകുടുംബത്തിന്റെ സായാഹ്നഭക്ഷണ മേശയായിരുന്നു അത്. പാടങ്ങളില്‍ പണിയെടുത്തുവരുന്ന പുരുഷന്മാരും അവരോടൊപ്പം കുട്ടികളും മേശക്കു ചുറ്റുമിരിക്കും. സ്ത്രീകള്‍ നിലവറയില്‍ നിന്ന് അടുക്കളയിലേക്കും പിന്നെ മേശക്കരികിലേക്കും ചിരിച്ചും ചിലച്ചും കലഹിച്ചും കുരുവികളെപ്പോലെ പറക്കും. വീഞ്ഞ്. ഫൊര്‍മാജോ. തീയില്‍ ചുട്ടെടുത്ത ചൂടുള്ള അപ്പം. കൊതിപ്പിക്കുന്ന മണമുള്ള സലൂമി.
മുന്നു ദിവസം മുന്‍പു വന്ന അത്യാവശ്യഭക്ഷണ സഞ്ചിയിലെ ഉണങ്ങിക്കട്ടിയായ അപ്പവും രുചി ചത്ത സലാമെയും കനച്ചുതുടങ്ങിയ പെകൊറീനോയും മാത്രമേ തനിക്ക് സമയംവൈകിയ ഒരുച്ചഭക്ഷണത്തിന് ബാക്കിയുള്ളൂ എന്ന് പരിതാപത്തോടെ ഓര്‍ക്കാന്‍ പോലും കഴിയാന്‍ പറ്റാത്ത വിധം ദൂരത്തിലേക്ക് ജുസേപ്പേ പെലഗ്രീനിയെ ഭക്ഷണ മേശയുടെ ഓര്‍മകള്‍ പറത്തിക്കൊണ്ടു പോയി. താഴെ ഗ്രാമത്തില്‍ നിന്ന് ഇളം ചൂടും ഹൃദ്യമായ മണവുമുള്ള അടുക്കളപ്പുക കലര്‍ന്ന കാറ്റ് മലയെ പൊതിഞ്ഞു വരുന്നുണ്ടോ എന്ന് അയാള്‍ മൂക്കുകൊണ്ട് തിരഞ്ഞു.
ഇരുട്ടില്‍ കുഴലുപോലെ വീഴുന്ന വെളിച്ചതിനു ചുറ്റും സഹോദരന്മാര്‍ ഭൂപടം വരച്ചു കളിച്ചു. അപ്പത്തിന്റെയും വീഞ്ഞിന്റെയും മണമകന്ന ഭക്ഷണമേശകള്‍ വെടിമരുന്നിന്റെ മണമുള്ള കാറ്റുകള്‍ക്കു കീഴില്‍ വിരസമായി കിടന്നു.
ഭൂപടങ്ങള്‍ മാറ്റിവരച്ചുള്ള കളിയില്‍ മാഞ്ഞും തിരിഞ്ഞും പോകുന്ന അതിരുകളില്‍ എവിടെയാണ് താനെന്ന് ജുസേപ്പെ പെലഗ്രീനി അദ്ഭുതപ്പെട്ടു.
§ 2. 1942 ലെ ഡയറി
ഒരു സൈനികന്റെ കീശയില്‍ രണ്ടുവര്‍ഷം പഴക്കമുള്ള പൂര്‍ത്തിയകാത്ത ഡയറി ഉണ്ടാവുക അസാധാരാണമാണ്. അത്രയും പഴയ തിരിച്ചറിയല്‍ പത്രം അതിലും അസാധാരണം. എങ്കിലും 1942 ലെ ഒരു കൊച്ചു ഡയറിയില്‍ മടക്കി വച്ചരൂപത്തില്‍ ഇറ്റാലിയന്‍ രാജകീയ സൈന്യത്തിന്റെ ഇതുവരെയും നഷ്ടപ്പെടുത്താനിഷ്ടമില്ലാത്ത തിരിച്ചറിയല്‍ പത്രം അയാളുടെ കീശയില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. (യഥാര്‍ത്ഥത്തില്‍ വടക്കന്‍ ഇറ്റലിയിലെ പ്രതിരോധ സേനയുടെ സ്വാധീനകേന്ദ്രങ്ങള്‍ വലിയ കറകള്‍ പോലെ രേഖപ്പെടുത്തിയ ഒരു ചെറിയ ഭൂപടം മാത്രമേ അയാലുടെ പക്കല്‍ ആ വര്‍ഷ്ത്തേതായി ഉണ്ടായിരുന്നുള്ളു) തിരിച്ചറിയല്‍ പത്രത്തിലെ പ്രസക്ത വിവരങ്ങള്‍ ഇങ്ങനെയാണ്:

മുഴുവന്‍ പേര്: ജുസേപ്പേ അര്‍മാന്‍ദോ മരിയ പെലെഗ്രീനി.
ജനനം: 1906 ഏപ്രില്‍ 9 വേനേത്തോ പ്രവശ്യയിലെ പ്യാവേയ്ക്കരികുലുള്ള സാന്‍ ദൊണാത്തോ പട്ടണത്തില്‍.
1926 മുതല്‍ ഇറ്റാലിയന്‍ രാജകീയ സൈന്യത്തില്‍ സൊള്‍ദാത്തോ.
1932 മുതല്‍ കാപൊറാലെ.
1935 ല്‍ ഒഗദെന്‍ യുദ്ധത്തിലെ വിശിഷ്ട സേവനത്തിന് മെഡല്‍
1938 ല്‍ (പേര് ചുരണ്ടിക്കളഞ്ഞിരിക്കുന്നു) യാല്‍ കാപൊറാലെ മജോറെ ആയി ഉയര്‍ത്തപ്പെട്ടു
ഒന്നാം മാര്‍ഷല്‍ ബെനീറ്റൊ അമല്‍കാരെ അന്ദ്രേയ മുസ്സൊലീനി എന്ന പേര് ചുരണ്ടിക്കളഞ്ഞിടത്ത് രാജ്യദ്രോഹി എന്ന് ചുമന്ന മഷികൊണ്ട് എഴുതാന്‍ ശ്രമിച്ചിരിക്കുന്ന വൃത്തികെട്ട കയ്യക്ഷരം ജുസേപ്പേ പെലഗ്രീനിയുടേതാണ്. ബാക്കികഥ അയാള്‍ ആ തിരിച്ചറിയല്‍ കാര്‍ഡ് സൂക്ഷിച്ചിരുന്ന 1942 ലെ ഡയറിയില്‍ ഉണ്ട്.
ജൂലൈ മാസം അവസാന പേജില്‍ ഇങ്ങനെ കാണാം: കേട്ടത് സത്യമാണ്. ചക്രവര്‍ത്തി മുസോളിനിയെ തടവിലാക്കി. മാര്‍ഷല്‍ ബദോല്യോ പ്രധാനമന്ത്രി ആയി . ചക്രവര്‍ത്തിക്ക് സ്തുതി. പട്ടാളം മൊത്തമായി പിരിച്ചുവിട്ടാലും നാസികള്‍ക്ക് അടിമപ്പണി ചെയ്യേണ്ടല്ലോ.
അതുകഴിഞ്ഞ് കുറേതാളുകളില്‍ അലക്കാന്‍ കൊടുത്ത തുണിയുടെയും വീട്ടിലേക്കയച്ച പണത്തിന്റെയും കണക്കും മാര്‍ഗരീത്തയ്ക്ക് താനല്ലാതെ രണ്ടാമത് മറ്റൊരു ജാരന്‍ കൂടി ഉണ്ടെന്നും അത് അവളുടെ ഭര്‍ത്താവിന്റെ അനിയന്‍ ആവാമെന്നും ഒക്കെയുള്ള അപ്രസക്ത വിവരങ്ങളാണുള്ളത്.
എന്നാല്‍ സെപ്റ്റംബര്‍ മാസം പതിനാറാമത്തെ താളില്‍ പേജ് കീറിപ്പോകാന്‍ തക്ക ബലത്തില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്. റോമ്പികൊള്യോണികളായ നാസികളെ പിശാച് പിടിക്കട്ടെ. ഫീല്ലി ദി പുത്താന ! അവന്മാര്‍ ആ മുടിഞ്ഞവനെ ജയിലില്‍ നിന്ന് രക്ഷിച്ചു. ഇവിടുത്തെ എന്റെ ജോലി പത്താം ഫ്ലൊത്തീല്യയിലെ തന്തക്ക് പിറക്കാത്തവന്മാരുടെ മേല്‍ നോട്ടത്തിലായതുകൊണ്ട് ഇട്ടിട്ടുപോകാനും വയ്യ.
സെപ്റ്റംബര്‍ മാസം അവസാനത്തെ താളില്‍ വീണ്ടും.: നാസികളെ ദൈവം ശിക്ഷിക്കും. നരകത്തിലിട്ട് കത്തിക്കും! അവന്മാര്‍ മുസോളിനിയെ തടവില്‍ നിന്ന് രക്ഷിച്ച് അവരുടെ അടിമയാക്കി. ഇറ്റാലിയന്‍ റിപബ്ലിക് പോലും. വാഫ്ഫങ്കൂളോ! നാസികള്‍ക്ക് ഇറ്റലിയെ ഭരിക്കാനുള്ള പാവ മാത്രമാണയാള്‍ . അയാളെ സേവിക്കാനല്ല എന്നെ അമ്മ എന്നെ പട്ടാളത്തില്‍ വിട്ടത്.
ഇതെഴുതികഴിഞ്ഞ് ഇരുപത്തിമൂന്നാമത്തെ ദിവസം മുസോളിനിയുടെ വടക്കന്‍ പാവറിപബ്ലിക്കില്‍ അപ്പോഴും വിശ്വസ്തരായി നിന്ന പത്താം ഫ്ലൊത്തീല്യ സൈന്യവിഭാഗം ലിഗൂറിയ ഡിവിഷനിലെ കാപൊറാലെ മജോറേ പെലെഗ്രീനി ജുസേപ്പെയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
ഇക്കാര്യം നമുക്ക് മനസ്സിലാകുന്നത് അതേ ഡയറിയില്‍ തന്നെ മടക്കിവച്ചിരിക്കുന്ന ഒരു കത്തില്‍ നിന്നാണ്. 1944 ല്‍ വെനീസിനടുത്ത ഒരു ഗ്രാമത്തിലെ വികാരിയായിരുന്ന ഡോണ്‍ അര്‍മാന്ദോ ജുസേപ്പേ പെലഗ്രീനിക്ക് എഴുതിയ കത്തില്‍ നിന്നാണ്. പത്താം ഫ്ലൊത്തീല്യയുടെ ചാരക്കണ്ണുകളെ അതിജീവിച്ച് അധികനാള്‍ അവിടെയും ഇവിടെയും കറങ്ങിനടക്കാന്‍ പറ്റില്ലെന്നും അതുകൊണ്ട് കത്തോലിക്കാ യുവജനസംഘടന രൂപം കൊടുക്കുന്ന പ്രതിരോധസൈന്യത്തില്‍ ചേര്‍ന്ന് നാസികള്‍ക്കും ഫാസിസ്റ്റുകള്‍ക്കും എതിരെ പൊരുതണം എന്നും ആ കത്തില്‍ ഉണ്ട്.
കത്ത് ഇങ്ങനെ തുടരുന്നു: ബെല്ലൂനോയില്‍ ക്രിസ്ത്യന്‍ ഡെമോക്രാറ്റുകളുടെ നേതൃത്വത്തില്‍ പ്രതിരോധസേന രൂപപ്പെടുത്തുന്നതിന് ചുമതല കത്തീഡ്രല്‍ വികാരി മോണ്‍. എമിലിയോ പലതാനിക്കാണ്. അദ്ദേഹത്തിന് ഞാന്‍ നിന്നെക്കുറിച്ച് എഴുതിയിട്ടുണ്ട്. പ്രിയ ജുസേപ്പെ എന്നെ ഓര്‍ത്താണ് നിന്റെ അമ്മ നിന്റെ പേരില്‍ അര്‍മാന്‍ഡോ എന്ന് ചേര്‍ത്തതെന്ന് നിനക്കറിയാമല്ലോ. നിന്നെ മാമോദീസാ മുക്കിയതും ഞാനാണ്. നിന്റെ അമ്മയുടെ ഓര്‍മയെ പ്രതി ഞാന്‍ അപേക്ഷിക്കുന്നു. നീ പ്രതിരോധ സേനയില്‍ ചേരണം. കത്തോലിക്കാ ഗ്രൂപ്പ് വളരെ ദുര്‍ബലമാണ്. കമ്യൂണിസ്റ്റ് ഗാരിബാള്‍ഡി ബ്രിഗേഡാണ് അവിടെ ശക്തം. മിലിറ്ററിയിലെ നിന്റെ പരിചയം വച്ച് നീ ചേര്‍ന്നാല്‍ കോര്‍പറല്‍ റാങ്കിലെങ്കിലും നിനക്ക് അവിടെ പ്രവര്‍ത്തിക്കാനാവും... കമ്യൂണിസ്റ്റുകളുടെ നേതാവ് ലൂയിജി ലോംഗോ മോണ്‍. എമിലിയോയുമായി ബന്ധപ്പെട്ടുകഴിഞ്ഞു. ഗാരിബാള്‍ഡി ബ്രിഗേഡുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്ന്....
§ 3. കാലം ബാധകമല്ലാത്ത ചില സംഗതികള്‍
ചില പ്രതിസന്ധികള്‍ക്ക് കാലം ഏതായാലും മാറ്റം ഒന്നും ഉണ്ടാവില്ല. ഫാസിസ്റ്റ് സൈന്യത്തിന്റെ കണ്ണുവെട്ടിച്ച് രക്ഷപെട്ട് അമ്മയുടെ പൂര്‍വകാല കാമുകനായിരുന്ന പാതിരിയുടെ കത്തുമായി കത്തോലിക്കാ വിഭാഗത്തിന്റെ സൈന്യത്തില്‍ ചേര്‍ന്ന് കമ്യൂണിസ്റ്റുകളുമായി സഖ്യം ചെയ്ത് നാത്സിപട്ടാളത്തോട് യുദ്ധം ചെയ്യുന്ന ഒരു സൈനികന്റെ മനസ്സ് അത്തരം ഒരു പ്രതിസന്ധിയിലാണെത്തുന്നത്. തന്റെ സഹസൈനികരായ പട്ടാളക്കാര്‍ യൂഗോസ്ലാവിയന്‍ കമ്യൂണിസ്റ്റ് നേതാവായ റ്റിറ്റോക്കുവേണ്ടിയാണ് ഇപ്പോള്‍ പൊരുതുന്നതെന്നോ കത്തോലിക്കാ സൈന്യത്തില്‍ നിന്ന് വരുന്നവരെ പോപ്പിന്റെ ചാരന്മാരായിട്ട് കരുതണം എന്ന പാര്‍ട്ടി നിര്‍ദ്ദേശം അവര്‍ക്ക് ലഭിച്ചിട്ടുണ്ടെന്നതോ കമ്യൂണിസ്റ്റ് സൈന്യം റ്റിറ്റോയോട് ചേരാന്‍ കാരണം ഇറ്റലിയുടെ തെക്കുഭാഗം അമേരിക്കയും ബ്രിട്ടനും ചേര്‍ന്ന സഖ്യകക്ഷികള്‍ പിടിച്ചെടുത്തുകൊണ്ടിരിക്കുകയാണ് എന്ന വസ്തുതയാണെന്നോ അയാള്‍ അറിഞ്ഞിട്ടുണ്ടാവില്ല. അറിഞ്ഞിട്ടും കാര്യവുമില്ല.
ഒരേ യുദ്ധത്തില്‍ ഒരേ പക്ഷത്തു നില്‍ക്കുക എന്നാല്‍ ഒരു വലിയകാര്യമല്ല എന്നു മാത്രം നമ്മള്‍ മനസ്സിലാക്കിയാല്‍ മതി. തോക്കെടുക്കുന്നവന്റെ ജോലി ഇപ്പോള്‍ നിറയൊഴിക്കുന്നത് ആര്‍ക്കുപകരിക്കും എന്ന് ആശങ്കപ്പെടുകയല്ല ശത്രുവിനെ വക വരുത്തുക എന്നതു മാത്രമായിരിക്കണം.
ജുസേപ്പേ പെലഗ്രീനി തൊപ്പി നേരേ വച്ച് തോക്ക് താഴ്വാരത്തിലേക്ക് വെറുതെ ഉന്നം വച്ചു. ആ നേരം ഒരുകാറ്റ് അയാള്‍ ഒളിച്ചിരിക്കുന്ന കുറ്റിച്ചെടിയെ പിടിച്ചുലക്കുകയും മലക്കു താഴെ താഴ്വാരത്തിലേക്ക് ഉഴുകിപ്പോകുന്ന പ്യാവേ നദിയുടെ ഒരു തുമ്പ് അയാള്‍ക്ക് വെളിപ്പെടുകയും ചെയ്തു.
നദികള്‍ക്കും മാറ്റം ഉണ്ടാകാറില്ല. അവ ഒഴുകിക്കൊണ്ടേ ഇരിക്കും. എങ്കിലും ഒരിക്കല്‍ ഒരു നദി വഴിമാറിയാല്‍ ചില വിഴുപ്പുകള്‍ , ചില വഴക്കുകള്‍ , ചില വഴക്കങ്ങളൊക്കെ അവ കവര്‍ന്നെടുത്തെന്നുവരാം
താഴ്വാരത്തിലാണ്.. കടലിനോടടുത്ത്. സമതലത്തില്‍. സാന്‍ ദൊണാത്തോ നഗരത്തില്‍. പ്യാവേയുടെ കരയില്‍. അരികില്‍ പത്തുവയസ്സുകാരന്‍ ചേട്ടന്‍ പട്ടം പറത്തുകയാണ്. നദിക്കു മീതേ കടലില്‍ നിന്ന് ഒഴുകിവന്നുകൊണ്ടിരുന്ന ഒരു കാറ്റ് പട്ടത്തെ തട്ടി തത്തി അക്കരക്ക് കൊണ്ടുപൊയ്ക്കൊണ്ടിരുന്നു. അക്കരെയുള്ള സാന്‍ ദൊണാത്തോ പള്ളിയുടെ മകുടത്തോളം പട്ടം പൊങ്ങി.
കൊച്ചു ജുസേപ്പേ മമ്മയോട് ചോദിച്ചു. മമ്മാ നമ്മള്‍ നില്‍ക്കുന്നിടമല്ലേ സാന്‍ ദൊണാത്തോ. പിന്നെങ്ങനെ സാന്‍ ദൊണാത്തോയുടെ പള്ളി മാത്രം അക്കരയിലായി?
നദിക്കരികിലെ സിമന്റുബെഞ്ചിലിരുന്ന് മമ്മ ഉത്സാഹത്തോടെ കഥ പറഞ്ഞു. പണ്ടു പണ്ട് സാന്‍ ദൊണാത്തോ പട്ടണവും നദിക്കക്കരെയുള്ള മുസീലേ പട്ടണവും കടുത്ത ശത്രുതയിലായിരുന്നു. അക്കരെയും ഇക്കരെയുമായി സൈന്യമൊരുക്കി യുദ്ധത്തിനുകാക്കുന്ന ഒരു കാലത്ത് ഒരു രാത്രി പ്യാവെ നദി വഴിമാറി ഒഴുകി. ഇക്കരെ സാന്‍ ദൊണാത്തോയിലിരുന്ന പള്ളി മാത്രം അക്കരെ ആയി. സ്വന്തം പള്ളി നഷ്ടപ്പെട്ട നഗരം പരിഭ്രാന്തിയിലായി. അക്കരെ മുസീലേ നഗരത്തില്‍ ഉള്ളവരാകട്ടെ തങ്ങളുടെ ശത്രുക്കളുടെ കാവല്‍ക്കാരനായ വിശുദ്ധദൊണാത്തൂസ് നദികടന്നു വന്നത് ദൈവത്തില്‍ നിന്നുള്ള അടയാളമായി കരുതി. ഇരു കൂട്ടരും സന്ധി ചെയ്തു. രണ്ടു കരക്കാരും ചേര്‍ന്ന് വിശുദ്ധന്റെ തിരുന്നാള്‍ ഒരുമിച്ച് ആഘോഷിക്കാന്‍ തുടങ്ങി.
ഇപ്പോള്‍ തനിക്കുപിന്നിലൂടെ ഒഴുകുന്ന നദി മലചുറ്റി ഗ്രാമത്തെയും ചുറ്റി ഒഴുകിയാല്‍ ജര്‍ന്മന്‍ സൈനികത്താവളം നദിക്കക്കരെ ആയാല്‍ മലയിറങ്ങി ഗ്രാമത്തില്‍ ചെന്ന്‍ സ്നേഹോത്സവം നടത്തുന്നതിനെക്കുറിച്ച് ഒരു മാത്ര നേരമേ ജുസേപ്പേ പെലഗ്രീനി ചിന്തിച്ചുള്ളൂ. ആ നദിക്കരയില്‍ നിന്ന് അക്കരക്ക് ഒരു പട്ടം പറത്തി വിടുന്നതിനെക്കുറിച്ചാണ് അയാള്‍ തുടര്‍ന്ന് ചിന്തിച്ചത്.
അതിരുകള്‍ക്കുമീതെ സൌമ്യമായി തത്തിപ്പോകാനുള്ള പട്ടത്തിന്റെ കഴിവിനെക്കുറിച്ച് എന്തെന്ന് തിരിച്ചറിയാനാവാത്ത ഒരു അത്ഭുതം ഉണ്ടായിരുന്നു കൊച്ചു ജുസേപ്പേക്ക്. സ്വപ്നങ്ങളില്‍ പ്യാവേയുടെ പച്ചയായ തീരത്തിലൂടെ മമ്മയും അവനും കാറ്റില്‍ കൈകള്‍ വിരിച്ച് ഓടി. പിന്നെ പറക്കുന്ന വസ്ത്രങ്ങള്‍ വിടര്‍ത്തിപ്പിടിച്ച് മമ്മ വലിയൊരു പട്ടമായി ഉയര്‍ന്നു. മമ്മയുടെ കൈപിടിച്ച് ഒരു കുഞ്ഞുപട്ടമായി മലകള്‍ക്കും താഴ്വരകള്‍ക്കും മീതെ അവന്‍ പറന്നു.
പ്യാവേ താഴ്വരയുടെ ശാന്തമായ ആകാശത്തിലേക്ക് പട്ടങ്ങളുടെ സൌമനസ്യമില്ലാത്ത സെപ്പല്ലിനുകള്‍ മുരണ്ടുവന്നതോടെ മമ്മ പണികഴിഞ്ഞുവരുവോളം പകലുകള്‍ ചുറ്റും തുണികൊണ്ടുമറച്ച മേശക്കടിയിലായി. ഒരിക്കല്‍ പട്ടം പറത്താനായി മേശക്കടിയില്‍ നിന്ന് രക്ഷപെട്ടുപോയ ചേട്ടന്‍ പിന്നെ തിരികെവന്നില്ല. റെയ്ഡുകളെ പേടിച്ച് മേശക്കടില്‍ തനിയെ കിടക്കുമ്പോള്‍ കരിഞ്ഞ തുളയില്‍ നിന്നുള്ള വെളിച്ചം പ്രകാശത്തിന്റെ ഒരു തോക്കിന്‍ കുഴല്‍ പോലെ അവനെ ഭയപ്പെടുത്തി. കൊച്ചു ജുസേപ്പേ പറക്കലിനെ വെറുത്തുതുടങ്ങിയത് അക്കാലത്താണ്.
മലകള്‍ക്കും നദികള്‍ക്കും അതിരുകള്‍ക്കും മീതേ പട്ടം പോലെ പറക്കുന്നതിനെക്കുറിച്ച് വേറുതെ ആലോചിച്ച്, തോക്കുകൊണ്ട് താഴ്വാരത്തിലെ നിഴലുകളുടെയും മരങ്ങളുടെയും നേരെ മാറിമാറി ഉന്നം പിടിച്ച്, ജുസേപ്പേ പെലഗ്രീനി അങ്ങനെ കിടക്കുമ്പോഴാണ് താഴെ ഗ്രാമത്തില്‍ നിന്ന് മലയിലേക്ക് തെളിഞ്ഞും മറഞ്ഞും വരുന്ന നടപ്പാതയിലൂടെ കാറ്റുപിടിച്ച പട്ടം പോലെ ഒരു രൂപം തോക്കിന്‍ മുനയിലേക്ക് തത്തി തത്തി കയറി വന്നത്.
§ 4. ചിറകും മുരള്‍ചയും
ഗ്രാമത്തില്‍ നിന്ന് പത്തുകിലോമീറ്റര്‍ മാത്രമുള്ള ജര്‍മന്‍ സൈനിക താവളത്തില്‍ നിന്ന് സൈനികരുടെയും അവരുടെ പാവകളായി മലകയറിവന്ന് പ്രതിരോധസേനക്ക് മുന്‍തൂക്കമുള്ള നഗരങ്ങളിലേക്കോ വെനേത്തോയിലേക്കോ കടന്ന് ചാരവൃത്തി ചെയ്യാനിടയുള്ള ഗ്രാമീണരുടെയും നീക്കം നിരീക്ഷിക്കാനാണ് ജുസേപ്പേ പെലഗ്രീനിയും കൂട്ടരും പതിനാലു ദിവസം മുന്‍പ് മലകയറി വന്നത്. രണ്ടുപേര്‍വച്ച് മലയുടെ പലഭാഗത്തായി പകലും രാവുമില്ലാത്ത കാവല്‍.
ഒന്നും സംഭവിച്ചില്ല. തങ്ങളുടേതല്ലാത്ത യുദ്ധത്തിനിടയില്‍ പെട്ടുപോയതിന്റെ വിഷമതകളോടെ ഗ്രാമം ഉണരുകയും ഉറങ്ങുകയും ചെയ്തു. പാന്‍സര്‍ട്രൂപ്പുകാര്‍ രാവിലെയും വൈകിട്ടും മിലിറ്ററി ബൈക്കുകളില്‍ സംഘമായി സഞ്ചരിച്ച് ജനത്തെ ഭയപ്പെടുത്തുന്നതൊഴിച്ചാല്‍ നാത്സിപ്പടയുടെ കാര്യമായ സാന്നിദ്ധ്യവും കാണാനുണ്ടായിരുന്നില്ല.
ഉച്ചക്കുമുന്‍പ് ഭക്ഷണം എടുക്കാനായി മലയിറങ്ങിപ്പോയതാണ് ജുസേപ്പേ പെലഗ്രീനിയുടെ കൂട്ടുകാരന്‍. അയാള്‍ തിരികെ വരാന്‍ വൈകിയപ്പോഴേ താഴെ ക്യാമ്പില്‍ കാര്യങ്ങള്‍ ശരിയല്ല എന്ന് അയാള്‍ ഊഹിച്ചുതുടങ്ങിയിരുന്നു. എങ്കിലും നഗരത്തില്‍ നിന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അയച്ച കൊമ്മിസാറിയോ ക്യാമ്പില്‍ എത്തിയെന്നും തന്നോടൊപ്പമുണ്ടായിരുന്ന പാര്‍ട്ടി സൈനികര്‍ താഴേക്ക് വിളിക്കപ്പെട്ടു എന്നും അങ്ങനെ വിളിക്കപ്പെടാതെ മലയിറങ്ങിയവര്‍ താല്‍ക്കാലിക അറസ്റ്റിലാണെന്നും അയാള്‍ മനസ്സിലാക്കിയിരുന്നില്ല.
അഥവാ അക്കാര്യം ഊഹിച്ചിരുന്നെങ്കില്‍ പോലും അയാള്‍ക്ക് അധികമൊന്നും ചെയ്യാനുണ്ടായിരുന്നുമില്ല.
അകലെക്കൂടി മൂന്നു വിമാനങ്ങള്‍ ജര്‍മന്‍ പ്രവശ്യകളുടെ അതിരുവഴിയെന്നോണം പാഞ്ഞുപോയി. ജര്‍മന്‍ യുദ്ധവിമാനങ്ങളാണോ മുസോളിനിയുടെ ലിഗൂറിയന്‍ ആര്‍മിയുടേതാണോ അതോ മാര്‍ഷല്‍ റ്റീറ്റോയെ സഹായിക്കുന്ന സഖ്യകക്ഷികളുടേതാണോ എന്നറിയില്ല. ബോംബിംഗിനുള്ള നീക്കം അല്ല എന്നു മാത്രം അയാള്‍ക്ക് ഉറപ്പ് തോന്നി.
മലകയറി വന്നയാള്‍ അടുത്തെത്തിയിരിക്കുന്നു. എന്തു ചെയ്യണം എന്ന് അയാള്‍ക്ക് സംശയമായി. ആലോചിക്കാന്‍ ആരുമില്ല. അടുത്ത പോസ്റ്റുവരെ പോകുന്നത് അപകടമാവും. അടുത്തപോസ്റ്റില്‍ തന്നെ ആരെങ്കിലും ഉണ്ടോ എന്ന് തനിക്കുറപ്പില്ല എന്ന് അയാള്‍ ഞെട്ടലോടെ ഓര്‍ത്തു.
മലമുകളില്‍ അയാള്‍ ഒരുപക്ഷെ ഒറ്റക്കായിരിക്കാം: പ്രതിരോധസേന തന്ത്രമോ താവളമോ മാറ്റിയിരിക്കാം. നാസികള്‍ മറ്റൊരു ഗ്രാമം വഴി മറുവശത്തെത്തിയിരിക്കാം. ഒരു പക്ഷേ താഴെ പൊരിഞ്ഞ സൈനിക നീക്കം നടക്കുന്നുണ്ടാവാം. അപകട സന്ദേശം കൈമാറാനുള്ള സംവിധാനം പോലും തനിക്കിപ്പോള്‍ ഉപയോഗിക്കാവുന്നതിനെക്കാള്‍ ദൂരത്തായിരിക്കുന്നു. കൂടെ ഒരാളെങ്കിലും ഇല്ലാതെയാകുമ്പോള്‍ ലോകം പതിന്മടങ്ങ് അകലെയാകുന്നു.
വഴിക്കിരുവശങ്ങളിലുള്ള തോട്ടങ്ങളിലേക്ക് കയറിയും മരങ്ങള്‍ക്കിടെ മറഞ്ഞും ഉലഞ്ഞും നിന്നും പതുങ്ങി വരുന്നതോ അതോ ക്ഷീണിച്ചുവരുന്നതോ എന്ന് മനസ്സിലാകാത്ത വിധമാണ് കയറിവരുന്ന ആളിന്റെ നീക്കം. അയാള്‍ക്കുപിന്നില്‍ ഒരുവെടിയുതിര്‍ക്കാവുന്ന ദൂരത്തില്‍ ആരുമില്ല എന്ന് ഉറപ്പുവരുത്തിയിട്ട് കാപൊറാലെ ജുസേപ്പെ പെലഗ്രീനി എഴുന്നേറ്റു. തലയിലെ തൊപ്പി ഒരിക്കല്‍ കൂടി നേരേയാക്കി തോക്ക് ചൂണ്ടിപ്പിടിച്ച് തഴക്കം വന്ന സൈനികന്റെ മുഴങ്ങുന്ന ശബ്ദത്തില്‍ അയാള്‍ അലറി.
ആള്‍ട്ട്! കൊണ്‍ന്ത്രോളി!! ഫെര്‍മത്തി ഒ സ്പാരോ. നില്‍ക്കുക! ചെക്കിംഗ്. നില്‍ക്കുക അല്ലെങ്കില്‍ വെടിവയ്ക്കും. വെടിവയ്ക്കും എന്ന് ശീലം കൊണ്ട് പറഞ്ഞുപോയി എങ്കിലും എതിരെ വരുന്ന ആള്‍ ഭയം കൊണ്ട് ഇപ്പോള്‍ നിശ്ചലനാകും എന്ന് അയാള്‍ പ്രതീക്ഷിച്ചിരുന്നു
മലയുടെ നിശ്ശബ്ദതയില്‍ തന്റെ ശബ്ദം ഒരു സെപ്പല്ലിനിന്റെ ഇരമ്പല്‍ പോലെ പ്രതിധ്വനിച്ച് തിരിച്ചു വരുന്നത് അയാളെ അലോസരപ്പെടുത്തി.
മലയോരങ്ങളിലെ ജനങ്ങള്‍ തലമൂടിയിടാറുള്ള കൂടാരത്തൊപ്പി മെല്ലെ ഒതുക്കി രണ്ടുകണ്ണുകള്‍ അയാളുടെ നേരേ പ്രകാശിച്ചു. യൌവനത്തിലേക്ക് കടക്കുന്ന ഒരു യുവാവാണതെന്ന് ജുസേപ്പേ പെലഗ്രീനിക്ക് തോന്നി. കേട്ടതെന്തെന്ന് മനസ്സിലാകാത്തതുപോലെ വന്നയാള്‍ മുന്നോട്ടുതന്നെ നടന്നു. അയാള്‍ക്ക് ഇറ്റാലിയന്‍ മനസ്സിലായില്ല എന്ന് തോന്നി.
ആള്‍ട്ട് ! ഓദര്‍ ഇഹ് ഷീസ്സെ -- നാത്സികളുടെ വെറുക്കപ്പെട്ട ഭാഷ ജുസേപ്പെ പെലഗ്രീനി കയ്പോടെ തുപ്പി. വന്നയാള്‍ വീണ്ടും രണ്ടുചുവട് കയറി അയാളെ നോക്കി. പിന്നെ ചിരിച്ചു.
ആള്‍ട്ട് ! ഴ് തീര്‍ ... ഇനിയെന്തെന്ന വൈക്ലബ്യത്തോടെ ജുസേപ്പെ പെലഗ്രീനി വീണ്ടും ഭാഷ മാറ്റി. മറ്റെയാള്‍ വായുവില്‍ ഒരു ചുവട് വച്ച് ഒരു അഭ്യാസിയുടെ മെയ്‌വഴക്കത്തോടെ പിന്നിലേക്ക് ചാഞ്ഞ് പിന്നിലെ സഞ്ചിയിലേക്ക് കൈയ്യിട്ട്...
കണ്‍മുന്നില്‍ നിന്ന് ആയുധമെടുക്കുന്നവനെ എന്തു ചെയ്യണം എന്ന് 18 വര്‍ഷത്തെ പരിചയമുള്ള സൈനികനെ ആരും പഠിപ്പിക്കേണ്ടതില്ല. നൃത്തത്തിനിടയില്‍ വായുവിലുറഞ്ഞെന്നു തോന്നിയ മെല്ലിച്ച രൂപത്തിന്റെ ഇടതു തോളിനു താഴെ വാരിയെല്ലുകളുടെ കൂടിന്റെ ഉയര്‍ച്ചയില്‍ ചുവപ്പിന്റെ ഉറവ പൊട്ടി. വെടിയൊച്ചയില്‍ അമര്‍ത്തിയ ഒരു ഞരക്കം മാഞ്ഞുപോയി. പിന്നിലേക്ക് നീട്ടിയകയ്യില്‍ നിന്നും വഴിയിലേതോ കാട്ടത്തിയില്‍ നിന്ന് പറിച്ചെടുത്ത പഴങ്ങള്‍ താഴെ വീണു.
അധികം ഉയരാതെ വായുവില്‍ തത്തിനില്‍ക്കുന്ന പട്ടത്തിന്റെ നടുവില്‍ കത്തികൊണ്ട് ഒരു കീറു കീറിയാല്‍ മെല്ലെയൊന്നുലഞ്ഞ് ആടി താഴേക്ക് വീഴും.
§ 5. ടാര്‍ഗറ്റ്
യുദ്ധമുന്നണിയില്‍ സംശയമുള്ള ഒരുത്തനെ കൊല്ലുന്നത് പുതിയകാര്യമൊന്നുമല്ല... പറഞ്ഞാല്‍ കേള്‍ക്കാത്ത നായിന്റെമക്കളെ ചിലപ്പോള്‍ വെടിവച്ചുതള്ളേണ്ടി വരും.... കണക്ക് പരീക്ഷക്കു കയറുന്ന പത്തുവയസ്സുകാരന്‍ ഗുണനപ്പട്ടിക ആവര്‍ത്തിക്കുന്നതുപോലെ തന്നോടുതന്നെ ആധിയില്‍ പറഞ്ഞുകൊണ്ട് അയാള്‍ ആ ദേഹം മുഴുവന്‍ പരതി.
ഒരു കൈ ബോംബ്.... ഒരു കുഞ്ഞു തോക്കെങ്കിലും.... നായിന്റെ മോനേ മലകയറുമ്പോള്‍ കാട്ടുപന്നി നിന്റെ പണ്ടമെടുക്കാതിരിക്കാന്‍ ഒരു പടക്കമെങ്കിലും വച്ചേക്കാമായിരുന്നില്ലേ... അയാള്‍ കരഞ്ഞു. ഗൊര്‍ഗന്‍സോള മുറിക്കാനുള്ള ഒരു കുഞ്ഞു കത്തിയല്ലാതെ ഒന്നും ഉണ്ടായിരുന്നില്ല.
പതിനാലു വയസേ കാണൂ. കെടുതികള്‍ വായിച്ചെടുക്കാവുന്ന വിളറിയ മുഖം. അരികിലെ സഞ്ചിയില്‍ മലകയറുമ്പോള്‍ പറിച്ചെടുത്ത പഴങ്ങള്‍ .
കൈനിറയെ കാട്ടു ബെറികള്‍ വാരിയെടുത്ത് അവന്റെ മുഖത്തിനുനേരേ പിടിച്ച് അയാള്‍ സര്‍വബലവുമെടുത്ത് മുഷ്ടിചുരുട്ടി പിഴിഞ്ഞു. ചോരനിറമുള്ള പഴച്ചാര്‍ കണ്‍തടങ്ങളും ചുണ്ടുകളും നനച്ചിട്ടും നേരിയ ശ്വാസമല്ലാതെ ഒരനക്കവും കണ്ടില്ല. ബലമായി അവന്റെ വായ വലിച്ചു തുറന്ന് അയാള്‍ കയ്യിലൊതുങ്ങുന്നത്ര പഴങ്ങള്‍ അവിടേയ്ക്ക് തിരുകി. താടി ചേര്‍ത്ത് പിടിച്ച് വായടച്ചു. തിന്ന് ..നായിന്റെ മോനേ തിന്ന്. നിന്റെ വിശപ്പുകള്‍ അവസാനിക്കട്ടെ...
അവന്റെ മിടിപ്പൊതുങ്ങിതുടങ്ങിയ ഹൃദയത്തിനു മീതേ കൈവച്ച് അയാള്‍ ആകാശത്തേക്ക് നോക്കി. ആ നേരം ഒരു ദിവ്യാത്ഭുതത്തില്‍ വീണുകിടക്കുന്നവന്‍ തന്റെ കൈതട്ടി മാറുമെന്നും ഉറക്കെ ചിരിച്ച് കുതറിയോടുമെന്നും അയാള്‍ പ്രതീക്ഷിച്ചിരുന്നെന്ന്‍ തോന്നുമായിരുന്നു-
അപ്പോള്‍ അകലെനിന്ന് വിമാനങ്ങള്‍ മുരള്‍ച്ചയോടെ അയാള്‍ നില്‍ക്കുന്ന കുന്നിനുനേരേ ചീറി വന്നു. താനിപ്പോള്‍ നില്‍ക്കുന്നത് ശത്രുക്കളുടെ മണ്ണിലാണെന്നും സ്വന്തം സൈന്യത്തിലുള്ളവര്‍ പോലും തന്നെ വെടിവച്ചുവീഴ്ത്തിയേക്കാം എന്നും അയാള്‍ ഓര്‍ത്തു. അയാള്‍ക്ക് ഭയം തോന്നിയില്ല. അതിവേഗത്തില്‍ ചാടിയെഴുന്നേറ്റ് മരിച്ചുകിടക്കുന്നവന്റെ തോളില്‍ സര്‍വ കലിയോടും ആഞ്ഞു തൊഴിച്ച് അയാള്‍ തോക്ക് ഉയര്‍ത്തി.
വിമാനങ്ങളില്‍ ഒരുപക്ഷേ ഇപ്പോള്‍ തെളിഞ്ഞുകാണാവുന്ന അടയാളങ്ങള്‍ ഏതു സൈന്യത്തിന്റേതെന്ന് നോക്കാനുണ്ടെന്ന് അയാള്‍ക്ക് തോന്നിയില്ല. ഞാന്‍ ഇവിടെയുണ്ട്. ജീവന്‍ റാഞ്ചാനായി പറക്കുന്ന മുരളുന്ന അഹങ്കാരങ്ങളേ ഞാന്‍ നിങ്ങള്‍ക്കായി കാത്തു നില്‍ക്കുന്നു. സോണോ ക്വീ.. ഞാനിവിടെയുണ്ട്. സോണോ പ്രോന്തോ... ഞാന്‍ തയ്യാറാണ്.. ഇഹ് ബിന്‍ ഹീയര്‍ ഇഹ് ബിന്‍ ബെറൈറ്റ്... എന്ന് ഉച്ചത്തില്‍ അലറിക്കൊണ്ട് താണുവരുന്ന വിമാനങ്ങള്‍ക്കുനേരേ തുരുതുരാ നിറയൊഴിക്കാന്‍ തുടങ്ങി.
Posted by ഗുപ്തന്‍ at 06:11 20 comments Links to this post
Wednesday, 18 March 2009
മഴനിലാവ് വീണ്ടും
കുറേകാലത്തേക്ക് ഒരേ വിഷയം പല ആംഗിളില്‍ നിന്ന് സമീപിക്കുകയാണ് എഴുത്തില്‍ മിക്കപ്പോഴും ഞാന്‍ ചെയ്യാറുള്ളത്. ചിലപ്പോഴൊന്നും മനഃപൂര്‍വം സംഭവിക്കുന്നതല്ല. പഠിച്ചുകൊണ്ടിരിക്കുന്ന വിഷയങ്ങള്‍ പതിവായി വായിക്കുന്ന വിഷയങ്ങള്‍ ഒക്കെ മനസ്സില്‍ എവിടെയെങ്കിലും തൊടുമ്പോള്‍ ഒരു പഴയ ഓര്‍മ, ഒരു പഴങ്കഥ ഒക്കെ കഥപോലെ എന്തോ ആയി വേഷം മാറുകയാണ് ചെയ്യുക.
മഴനിലാവ് എന്ന എന്റെ പഴയ ബ്ലോഗിലെ കഥകളെല്ലാം സ്ത്രീപുരുഷ ബന്ധത്തിലെ വിക്റ്റിമൈസേഷന്‍ എന്ന പ്രതിഭാസത്തെ കാമം, സമൂഹഘടനാപരമായ അധികാരം എന്നീ കോണുകളിലൂടെ നോക്കിക്കാണാന്‍ ഉള്ള ശ്രമമായിരുന്നു. പിന്നെ അതു മടുത്തുതുടങ്ങിയപ്പോള്‍ വയലന്‍സ് എന്ന കൂടുതല്‍ സങ്കീര്‍ണമായ ഒരു വിഷയത്തിലേക്ക് എഴുത്തു തിരിച്ചുവിട്ടാണ് ഗുപ്തന്‍ ആയി മടങ്ങിവന്നത്.
ആ വിഷയം വേണ്ടതുപോലെ പിന്തുടരാനുള്ള കോപ്പ് എനിക്കുണ്ടെന്ന് തോന്നാത്തതുകൊണ്ടോ എന്തോ ചാമിയപ്പന്‍ എന്ന കഥവഴി മൂഡ് ഒന്നു മാറ്റി നോക്കി. വിക്റ്റിം ആകുന്നതില്‍ ചില ‘സുഖം‘ ഒക്കെ ഉണ്ട് എന്നുപറഞ്ഞുതന്ന സിമിയുടെ സീലക്കാന്ത് എന്ന കഥ മനസ്സിലെവിടെയോ കിടക്കുന്നുണ്ടായിരുന്നു. പിന്നെ ജീവിതത്തിലും ചില തെളിച്ചങ്ങള്‍ ...
മഴനിലാവിലെ വിഷയത്തിലേക്ക് തിരികെപ്പോയി. സ്വന്തം സ്വപ്നങ്ങളുടെ ഇരയാകുന്ന അതില്‍ ഉന്മാദം കൊള്ളുന്ന ചില അനുഭവങ്ങളിലൂടെ. അങ്ങനെ ഇമ്പം, ഗാന്ധര്‍വം എന്നീ നീണ്ടപോസ്റ്റുകളും പാഴ് പോലെയുള്ള ചില ചില്ലറ കുറിപ്പുകളും ഉണ്ടായി.
മൂഡ് മഴനിലാവിലേതാകുന്നു എന്ന് കൃത്യമായി തിരിച്ചറിഞ്ഞ ചിലര്‍ എന്ന് അത് കഴിഞ്ഞ പോസ്റ്റില്‍ ഓര്‍മിപ്പിച്ചു. ശ്രീഹരിക്കും നന്ദക്കും നന്ദി.
മഴനിലാവ് എന്ന പഴയ ബ്ലോഗ് അല്പം പുതിയ സാധനങ്ങള്‍ ചേര്‍ത്ത് ബ്ലോഗറിലേക്ക് തിരികെ കൊണ്ടുവന്നിട്ടുണ്ട്. ഇതുവരെ മഴനിലാവിലും ഇവിടെയും ഇദെന്തായിലെ ബോറ് സീരീസിലും വന്ന രചനകള്‍ തന്നെയാണ് അവിടെയുള്ളത്. ഇമ്പവും ഗാന്ധര്‍വവും ഉള്‍പടെ അടുത്തകാലത്തെ കഥകളും അങ്ങോട്ട് മാറ്റിയിട്ടുണ്ട്. പഴയ ലിങ്കുകള്‍ അന്വേഷിക്കുന്നവര്‍ക്കുവേണ്ടി ഇതിവിടെ കുറിച്ചേക്കാം എന്നു വിചാരിച്ചു. വായിക്കുന്നവര്‍ക്ക് പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് നന്ദിയും സ്നേഹവും.
ഗുപ്തം ഗുപ്തമാക്കാമോ എന്ന് ശ്രമിച്ചു നോക്കട്ടെ :)
മഴനിലാവ് ഇവിടെ ..
(പുതിയ പോസ്റ്റുകള്‍ ഈ ബ്ലോഗില്‍ തന്നെ പ്രസിദ്ധീകരിക്കുന്നതാണ്. മഴനിലാവ് പുതിയ ബ്ലോഗ് അല്ല. വിഷയബദ്ധമായ ഒരു ആര്‍ക്കൈവ് മാത്രം)
Posted by ഗുപ്തന്‍ at 15:59 8 comments Links to this post
Labels: link
